മാര്‍ച്ച് ഒന്നുമുതല്‍ നഗരത്തില്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: നഗരത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. ജനുവരി 26 മുതല്‍ നിരോധനമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നെങ്കിലും ബദല്‍ സംവിധാനമേര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ പ്രതിഷേധിച്ചതോടെയാണ് സമയപരിധി നീട്ടിയത്. 50 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുമായും രാഷ്ട്രീയ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നെന്നും സമ്പൂര്‍ണ പ്ളാസ്റ്റിക് കാരിബാഗ് നിരോധനത്തിലേക്ക് പോകണമെന്ന വ്യാപാരികളുടെ ആവശ്യമാണ് നടപ്പാക്കുന്നതെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. അതിനാലാണ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം വിളിക്കാത്തത്. അതേ സമയം മതിയായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് നഗരസഭയുടെ തീരുമാനമെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. പ്ളാസ്റ്റിക് നിരോധനം സംബന്ധിച്ച് തീരുമാനം പത്രവാര്‍ത്തകളിലൂടെ മാത്രമാണ് അറിയാന്‍ സാധിച്ചതെന്നും കൗണ്‍സിലര്‍മാരെ നോക്കുകുത്തികളാക്കുന്ന സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചതെന്നും ബി.ജെ.പി കൗണ്‍സിലര്‍ കരമന അജിത് ആരോപിച്ചു. രണ്ടു മാസത്തെ സമയമെങ്കിലും വ്യാപാരികള്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തുടങ്ങുമ്പോഴേക്കും വ്യാപാരികള്‍ ഓരോ കാരണം പറഞ്ഞ് വിസ്സമ്മതം പ്രകടിപ്പിച്ചിരുന്നതായി പാളയം രാജന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ തീരുമാനമെടുത്തപ്പോള്‍ ഓണക്കാലത്തേക്കുള്ള കാരിബാഗുകള്‍ വാങ്ങിക്കഴിഞ്ഞതിനാല്‍ ഓണം കഴിഞ്ഞുമതി എന്ന വാദമായിരുന്നു വ്യാപാരികള്‍ക്ക്. ഇപ്പോഴും അവര്‍ അത്തരം വാദങ്ങളാണ് തുടരുന്നത്. മുഴുവന്‍ ജനപ്രതിനിധികളുടെയും സര്‍ക്കാറിന്‍െറയും പിന്തുണയോടെയാവണം നിരോധനം നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാരിബാഗുകള്‍ മാത്രം ഉപേക്ഷിച്ചതുകൊണ്ട് കാര്യമില്ളെന്നും ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് വരുന്ന പ്ളാസ്റ്റിക് കൂടി നിരോധിക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയര്‍ന്നു. പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കാനുള്ള നഗരസഭയുടെ തീരുമാനം മറ്റ് വകുപ്പുകളും പിന്തുടരുന്നുണ്ടെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.