തിരുവനന്തപുരം: ഫെബ്രുവരി 28ന് കൊടിയേറി മാര്‍ച്ച് ഒമ്പതിന് സമാപിക്കുന്ന ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് മേഖല ഗ്രീന്‍ പ്രോട്ടോകോള്‍ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി വി.എസ്. ശിവകുമാര്‍ എം.എല്‍.എ അറിയിച്ചു. പ്ളാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പൂര്‍ണമായും നിയന്ത്രിക്കും. ബീമാപള്ളി ജമാഅത്ത് ഹാളില്‍ വി.എസ്. ശിവകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഭൂരിഭാഗവും പൂര്‍ത്തീകരിച്ചെന്നും ബാക്കി റോഡുകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വിവറേജ് റോഡില്‍ കുന്നുകൂടിയ മാലിന്യം നീക്കംചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറും കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസുകള്‍ നടത്തും. ആരോഗ്യവകുപ്പ്, പള്ളിപരിസരത്ത് താല്‍ക്കാലിക ഹെല്‍ത്ത് ക്ളിനിക് തുറക്കും. വാട്ടര്‍ അതോറിറ്റി, റവന്യൂ വകുപ്പിന്‍െറ സഹകരണത്തോടെ ടാങ്കര്‍ ലോറികള്‍ മുഖേന കുടിവെള്ള വിതരണം സാധ്യമാക്കും. ജമാഅത്ത് പ്രസിഡന്‍റ് പി.എം. യൂസുഫ് ഹാജി, ജനറല്‍ സെക്രട്ടറി എം.സി. നജുമുദ്ദീന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബീമാപള്ളി റഷീദ്, സജീന ടീച്ചര്‍, ടി. ബഷീര്‍, എച്ച്. മൊയ്തീന്‍, എച്ച്. നസീര്‍, എസ്. സക്കീര്‍ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.