പോത്തന്‍കോട് ബ്ളോക് പഞ്ചായത്ത് ഭരണം ത്രിശങ്കുവില്‍

കഴക്കൂട്ടം: പോത്തന്‍കോട് ബ്ളോക് പഞ്ചായത്ത് ഭരണം ത്രിശങ്കുവില്‍. ഭരണത്തിലേറി ഒമ്പതാം മാസത്തില്‍ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും എതിരെ അവിശ്വാസത്തിന് നോട്ടീസ്. രണ്ടുതവണ കമ്മിറ്റി നടത്താനാകാതെ പ്രതിസന്ധിയിലായതിന് പിന്നാലെ ചൊവ്വാഴ്ച പ്രതിപക്ഷവും ഭരണപക്ഷ അംഗമായ ജോളി പത്രോസും കമ്മിറ്റിയില്‍നിന്ന് വാക്കൗട്ട് നടത്തി. കൂടാതെ കഴിഞ്ഞദിവസം എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും എതിരെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ മുമ്പാകെ അവിശ്വാസത്തിന് നോട്ടിസ് നല്‍കി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അവിശ്വാസപ്രമേയം പാസാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ദിനം തന്നെ അംഗങ്ങള്‍ തമ്മില്‍ പോരടിച്ചുതുടങ്ങിയിരുന്നു. കോണ്‍ഗ്രസിലെ മൂന്നോളം പേര്‍ പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ചിരുന്നു. താല്‍ക്കാലിക ധാരണയില്‍ പ്രസിഡന്‍റ് സ്ഥാനം ജലജകുമാരിക്ക് ലഭിച്ചു. സെപ്റ്റംബര്‍ 30ന് നടന്ന കമ്മിറ്റി അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൂടാനാകാതെ പിരിഞ്ഞു. സ്ഥിരം സമിതി അംഗങ്ങള്‍ക്ക് മുറി നല്‍കാത്തതിലും ഏകപക്ഷീയമായി ചില പഞ്ചായത്തുകള്‍ക്ക് മാത്രം പഠനമുറികള്‍ അനുവദിച്ചതിലുമായിരുന്നു പ്രതിഷേധം. എല്‍.ഡി.എഫിന് പുറമേ ചില കോണ്‍ഗ്രസ് അംഗങ്ങളും കമ്മിറ്റിയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ഒക്ടോബര്‍ 15ന് കമ്മിറ്റി നിശ്ചയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അംഗം കൃഷ്ണകുമാര്‍ പങ്കെടുത്തില്ല. ക്വോറം തികയാന്‍ ഏഴുപേര്‍ വേണമെന്നിരിക്കെ കൃഷ്ണകുമാറിന്‍െറ അസാന്നിധ്യം അംഗങ്ങളുടെ എണ്ണം ആറായി ചുരുക്കി. മിനുട്സില്‍ ഒപ്പുവെക്കാതെ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗം ജോളി പത്രോസും ഒപ്പം ചേര്‍ന്നു. ചൊവ്വാഴ്ച നടന്ന കമ്മിറ്റിയില്‍ എല്ലാവരും മിനുട്സില്‍ ഒപ്പുവെച്ചെങ്കിലും എല്‍.ഡി.എഫ് അംഗങ്ങള്‍ വാക്കൗട്ട് നടത്തി. കോണ്‍ഗ്രസ് അംഗമായ ജോളി പത്രോസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസത്തിനുള്ള നോട്ടിസില്‍ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പു നല്‍കാനാണ്് നീക്കം. കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരംഗം വോട്ടടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ സ്ഥിതി വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും. അത്തരം സാഹചര്യമൊഴിവാക്കി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ മറ്റുചിലര്‍ക്ക് നല്‍കി താല്‍ക്കാലിക പരിഹാരം കാണാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.