ആറ്റിങ്ങല്‍: ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്‍െറ ശബ്ദപ്രചാരണത്തിന് ആവേശപൂര്‍വമായ പരിസമാപ്തി. ഡിവിഷന്‍ നിലനിര്‍ത്താനുള്ള എല്‍.ഡി.എഫിന്‍െറയും പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്‍െറയും സാന്നിധ്യം മെച്ചപ്പെടുത്താനുള്ള ബി.ജെ.പി -ബി.ഡി.ജെ.എസ് സഖ്യത്തിന്‍െറയും പരിശ്രമം മൂലം ശക്തമായ മത്സരമാണുള്ളത്. എല്‍.ഡി.എഫിനു വേണ്ടി ശ്രീകണ്ഠന്‍ നായരും യു.ഡി.എഫിന് വേണ്ടി എം.ജെ. ആനന്ദു, ബി.ജെ.പി -ബി.ഡി.ജെ.എസ് സഖ്യത്തിന് വേണ്ടി തോന്നയ്ക്കല്‍ രവിയുമാണ് മത്സര രംഗത്ത്. നാല് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഡിവിഷനില്‍ എല്ലാവിധ പ്രചാരണ മാര്‍ഗങ്ങളും മുന്നണികള്‍ പയറ്റി. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളും ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ എട്ട് വീതം വാര്‍ഡുകളും മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. ഇതില്‍ കിഴുവിലം, മുദാക്കല്‍ പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരണത്തിലും ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് ഭരണത്തിലുമാണ്. പ്രചരണ രംഗത്ത് മുന്നണി സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമാണ്. പ്രവര്‍ത്തകരുടെ ആവേശം അതിരുവിടാന്‍ തുടങ്ങിയതോടെയാണ് മണ്ഡലത്തിന്‍െറ പല ഭാഗത്തും സംഘര്‍ഷം രൂപപ്പെട്ടത്. എല്‍.ഡി.എഫിന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ പ്രചാരണത്തിനത്തെി. യു.ഡി.എഫിന് വേണ്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പ്രചാരണരംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.