തിരുവനന്തപുരം: ലൈസന്‍സ് ഇല്ലാതെയും രജിസ്ട്രേഷന്‍ നടപടികള്‍ പാലിക്കാതെയും കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത് നിരവധി സ്ഥാപനങ്ങളെന്ന് കണ്ടത്തെല്‍. വ്യാപാരസ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടക്കം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നെന്നാണ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത്. സ്വകാര്യ ആശുപത്രികളും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളും കോര്‍പറേഷന്‍ ചട്ടപ്രകാരവും മുനിസിപ്പാലിറ്റി ചട്ടപ്രകാരവും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, രജിസ്ട്രേഷന്‍ ഫീസിനത്തില്‍ കോര്‍പറേഷന്‍ വരുമാനത്തില്‍ നഷ്ടവും സംഭവിച്ചു. മുനിസിപ്പല്‍ ചട്ടപ്രകാരം 300 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 2014-15 സാമ്പത്തികവര്‍ഷത്തെ കണക്കുപ്രകാരം 26,700 രൂപയാണ് കോര്‍പറേഷന് നഷ്ടം സംഭവിച്ചിട്ടുള്ളത്. ഫോര്‍ട്ട് മേഖലാ ഓഫിസ് പരിധിയില്‍ ഇത്തരത്തില്‍ 19 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 5,700 രൂപയാണ് രജിസ്ട്രേഷന്‍ ഫീസായി നഗരസഭക്ക് ലഭിക്കേണ്ടത്. വിഴിഞ്ഞം മേഖലാ ഓഫിസ് പരിധിയില്‍ 48 സ്ഥാപനങ്ങള്‍ (14,400), തിരുവല്ലം- 10 (3000), ഉള്ളൂര്‍ -5 (1500), കുടപ്പനക്കുന്ന് -7 (2100) എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ എണ്ണവും ഒടുക്കേണ്ട തുകയും. ഉള്ളൂര്‍ സോണല്‍ ഓഫിസ് പരിധിയില്‍ ഏഴ് വാര്‍ഡിലായി 601 വ്യാപാരികള്‍ കോര്‍പറേഷനില്‍നിന്നുള്ള നിയമാനുസൃത ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. തൊഴില്‍ നികുതി രജിസ്റ്ററും ഡി ആന്‍ഡ് ഒ രജിസ്റ്ററും ഓഡിറ്റ് വിഭാഗം പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഇത് ബോധ്യമായത്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടികയില്‍ ഇരട്ടിപ്പുണ്ടെന്നും റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണെന്നുമാണ് കോര്‍പറേഷന്‍െറ വിശദീകരണം. എന്നാല്‍, ഉള്ളൂര്‍ സോണല്‍ ഓഫിസില്‍ തൊഴില്‍ നികുതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ കൃത്യമായി പരിപാലിക്കുന്നില്ളെന്നും പരിശോധനയില്‍ വ്യക്തമായി. റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളില്‍ ലൈസന്‍സ് ഇല്ലാതെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം കെട്ടിടങ്ങളില്‍ വസ്തു നികുതി നിര്‍ണയിക്കുകയും അവിടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വസ്തുനികുതി ഇനത്തിലും കോര്‍പറേഷന് നഷ്ടമുണ്ടാക്കുന്നു. വിഴിഞ്ഞം മേഖലാ ഓഫിസ് പരിധിയിലെ ആറ് വാര്‍ഡില്‍ 199 വ്യാപാര സ്ഥാപനങ്ങളാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. നല്ളൊരു ശതമാനം വ്യാപാരികളും 2014-15 സാമ്പത്തിക വര്‍ഷം ഡി ആന്‍ഡ് ഒ ലൈസന്‍സ് എടുക്കുകയോ പുതുക്കുകയോ ചെയ്തിട്ടില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2,07,988 രൂപയാണ് ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീസ് ഇനത്തില്‍ കോര്‍പറേഷന് നഷ്ടം ഉണ്ടായിട്ടുള്ളത്. ഇതില്‍ തിരുവല്ലം മേഖലാ ഓഫിസ് പരിധിയില്‍നിന്ന് 10,135 രൂപയും മെയിന്‍ ഓഫിസില്‍നിന്ന് 1,97,853 രൂപയുമാണ് ലഭിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.