തിരുവനന്തപുരം: തലസ്ഥാനജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്ക് സിവില്‍ സര്‍വിസ് പരീക്ഷയില്‍ വിജയം.147ാം റാങ്കുമായി ജീവ മരിയ ജോയി ജില്ലയില്‍ ഒന്നാമത് എത്തിയപ്പോള്‍ 642ാം റാങ്കുമായി ഗായത്രി ജില്ലയില്‍നിന്നുള്ള അവസാനവിജയിയായി. എന്നാല്‍ വിജയിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ഒരിക്കല്‍ക്കൂടി സിവില്‍ സര്‍വിസ് എഴുതി ഐ.എസ്.എസ് നേടുകയാണ് ലക്ഷ്യം. 147ാം റാങ്ക് നേടിയ ജീവ മരിയ ജോയി തിരുവനന്തപുരത്തെ ന്യൂജ്യോതി പബ്ളിക്കേഷന്‍സ് ഉടമയും കോട്ടയം അതിരമ്പുഴ മുണ്ടയ്ക്കല്‍ കുടുംബാംഗവുമായ ജോയി ചെറിയാന്‍െറയും മോളിക്കുട്ടി പുന്നൂസിന്‍െറയും മകളാണ്. ബി.ടെക്, എം.ബി.എ ബിരുദധാരിയായ ജീവ തിരുവനന്തപുരത്തെ സിവില്‍ സര്‍വിസ് അക്കാദമിയിലായിരുന്നു പരിശീലനം നടത്തിയത്. മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഐശ്വര്യ ഏകസഹോദരിയാണ്. 296ാം റാങ്ക് നേടിയ ഭവ്യ ഐ.വി വെമ്പായം കൊഞ്ചിറ, വിഷ്ണുപ്രിയയില്‍ പി.ഡബ്ള്യു.ഡി എന്‍ജിനീയറായ വിശ്വംഭരന്‍െറയും ഇന്ദിരാഭായിയുടെ മകളാണ്. പാലാ സിവില്‍ സര്‍വിസ് അക്കാദമിയിലായിരുന്നു പരിശീലനം. എക സഹോദരന്‍ അരുണ്‍ദേവ് എന്‍ജിനീയറാണ്. 296ാം റാങ്ക് കിട്ടിയതില്‍ നിരാശയില്ളെങ്കിലും ഐ.എ.എസ് കിട്ടാന്‍ ലക്ഷ്യമിട്ട് ഒരിക്കല്‍ക്കൂടി സിവില്‍ സര്‍വിസ് എഴുതാനാണ് ഭവ്യയുടെ ആഗ്രഹം. 299ാം റാങ്ക് നേടിയ പൂജപ്പുര, ചാടിയറ, പവിത്രത്തില്‍ റിട്ട. സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി സുധാകരന്‍പിള്ളയുടെയും ചാല ഗവ. യു.പി സ്കുളിലെ അധ്യാപികയായ കെ.ജി. ആശയുടെയും മകളായ എ.എസ്. ശ്രയക്കും ഒരിക്കല്‍ക്കൂടി സിവില്‍ സര്‍വിസ് എഴുതാനാണ് മോഹം. എകസഹോദരി വിദ്യ എന്‍ജിനീയറാണ്. 475ാം റാങ്കിന് അര്‍ഹയായ തൈക്കാട് ഡി.പി.ഐ ജങ്ഷനില്‍ ഐശ്വര്യ അപ്പാര്‍ട്ട്മെന്‍റില്‍ അഞ്ജു അരുണ്‍കുമാറിന്‍െറ ഭര്‍ത്താവ് അരുണ്‍കുമാര്‍ മധ്യപ്രദേശ് കാഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ കസ്റ്റംസ് റവന്യൂ വിഭാഗത്തില്‍ സര്‍വിസിലുള്ള അഞ്ജു ഇപ്പോള്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്. ആദ്യശ്രമത്തില്‍ തന്നെ 642ാം റാങ്ക് നേടിയതില്‍ സന്തോഷമുണ്ടെങ്കിലും അടുത്ത തവണ സിവില്‍ സര്‍വിസ് എഴുതി ഐ.എ.എസ് നേടാനാണ് മോഹമെന്ന് ഉള്ളൂര്‍ യു.ജി 68ല്‍ പരേതനായ മോഹന്‍ലാലിന്‍െറയും എന്‍ജിനീയറിങ് കോളജിലെ പ്രഫസറായ മിനിസോമന്‍െറയും മകളായ ഗായത്രി .എം പറഞ്ഞു. എം.ടെക് കഴിഞ്ഞ് ചെന്നൈ ശങ്കര്‍ ഐ.എസ്.എസ് കോച്ചിങ് സെന്‍ററിലെ പരിശീലത്തിനുശേഷമാണ് സിവില്‍ സര്‍വിസ് എഴുതിയത്. എക സഹോദരി നന്ദിനി കൊച്ചിയില്‍ എം.ബി.ബി.എസിന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.