വാഴോട്ടുകോണത്തും ആയിക്കുടിയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: കോര്‍പറേഷനിലെ വാഴോട്ടുകോണം ഡിവിഷനിലേക്കും കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിക്കുടി വാര്‍ഡിലേക്കും ശനിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. സി.പി.എം കൗണ്‍സിലറായിരുന്ന മൂന്നാംമൂട് വിക്രമന്‍െറ മരണത്തെതുടര്‍ന്നാണ് വാഴോട്ടുകോണത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 35ാം വാര്‍ഡായ ഇവിടെ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവര്‍ ആത്മവിശ്വാസത്തിലാണ്. രാവിലെ ആറുമുതല്‍ ഏഴുവരെ പോളിങ് രീതി പരിചയപ്പെടുത്താന്‍ ‘മോക്’പോളിങ്ങും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 6814 വോട്ടര്‍മാരാണുള്ളത്. അതില്‍ 4016 പുരുഷന്മാരും 2798 സ്ത്രീകളുമാണ്. ആറ് ബൂത്താണ് സജ്ജീകരിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ ഒരു ബൂത്തും പഞ്ചായത്ത് മെമ്മോറിയല്‍ ഹാളില്‍ രണ്ട് ബൂത്തും പാപ്പാട് അങ്കണവാടിയില്‍ ഒരു ബൂത്തും മഞ്ചമ്പാറ എല്‍.പി.എസില്‍ രണ്ട് ബൂത്തുമാണുള്ളത്. വോട്ടുയന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികള്‍ പോളിങ് ഓഫിസര്‍മാര്‍ കൈപ്പറ്റി. ആയിക്കുടി വാര്‍ഡിലേക്കുള്ള പോളിങ് ഉപകരണങ്ങള്‍ ആറ്റിങ്ങല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. വോട്ടുയന്ത്ര സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇ.സി.ഐ.എല്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധനെ നിയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് ശക്തമായ പൊലീസ് കാവലും ഏര്‍പ്പെടുത്തി. വാഴോട്ടുകോണം പ്രദേശത്ത് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. വാഴോട്ടുകോണം ഡിവിഷനിലെ വോട്ടെണ്ണല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലും ആയിക്കുടിയിലേത് ആറ്റിങ്ങല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വൈകീട്ട് ഏഴിന് നടക്കും. എട്ടോടെ ഫലം അറിയാം. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി റിട്ടേണിങ് ഓഫിസര്‍ ബി. ബാലചന്ദ്രന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.