സ്മാര്‍ട്ടാകാന്‍ മോഡല്‍ സ്കൂള്‍

തിരുവനന്തപുരം: പഴമയിലും പ്രൗഢിയിലും തലസ്ഥാനത്ത് തല ഉയര്‍ത്തി നിന്ന മോഡല്‍ സ്കൂള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ച് കൂടുതല്‍ സ്മാര്‍ട്ടാകുന്നു. പ്രതിസന്ധിഘട്ടത്തില്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയിലൂടെ വെളിച്ചമായത്തെിയ മിഷന്‍ മോഡല്‍ സ്കൂള്‍ 21 സി പദ്ധതിയിലൂടെ പൊതുവിദ്യാലയത്തിന്‍െറ മുഖച്ഛായ മാറുകയാണ്. നഗരത്തിലെ മികച്ച സ്കൂളാക്കാനുള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തിന്‍െറ ഭാഗമായി തുടങ്ങുന്ന സ്മാര്‍ട്ട് ക്ളാസ് റൂമുകളുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് റൂമുകള്‍ സ്കൂളിന് സമര്‍പ്പിക്കും. ഒരു കോടിയിലധികം രൂപ ചെലവില്‍ 14 ക്ളാസ് മുറികളാണ് സ്മാര്‍ട്ട് റൂമുകളാക്കി മാറ്റിയത്. സ്കൂളിന്‍െറ പ്രധാന കെട്ടിടത്തിലെ ഇരു നിലകളിലായിട്ടാണ് ഇവ ഒരുക്കിയത്. കെട്ടിടത്തിന്‍െറ പൈതൃകമഹിമ നിലനിര്‍ത്തിയാണ് നിര്‍മാണം. അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതി പുതിയ പ്രതീക്ഷയാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികളോടുള്ള മനോഭാവത്തിലും സമീപനത്തിലും അധ്യാപനത്തിലും വേറിട്ട പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഹൈടെക് ലൈബ്രറിയും നവീകരിച്ച ലാബും യാഥാര്‍ഥ്യമായിക്കഴിഞ്ഞു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളിലെ മികച്ചവിജയവും അഡ്മിഷന്‍ തേടി കൂടുതല്‍ കുട്ടികള്‍ എത്തിത്തുടങ്ങിയതും പദ്ധതിക്ക് കരുത്തുപകരുന്നു. മുഖ്യ രക്ഷാധികാരി ക്രിസ് ഗോപാലകൃഷ്ണനാണ് പദ്ധതിയുടെ പ്രധാന മേല്‍നോട്ടം. കെ.സി. ചന്ദ്രഹാസനാണ് കോഓഡിനേറ്റര്‍. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മേയര്‍, എം.എല്‍.എ, കൗണ്‍സിലര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രിന്‍സിപ്പല്‍ എം.പി. ഷാജി, ഹെഡ്മിസ്ട്രസ് പ്രഭാദേവി, പി.ടി.എ പ്രസിഡന്‍റ് ബി. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.