ചിറയിന്‍കീഴ്: ബൈക്കിന് സൈഡ് നല്‍കിയില്ലന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ചിറയിന്‍കീഴില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി. ചിറയിന്‍കീഴ് പണ്ടകശാല പുളിമൂട്ട്കടവ്, ആറ്റുവിളുമ്പില്‍ വീട്ടില്‍ പ്രസാദ്-ശശികല ദമ്പതികളുടെ മകന്‍ പ്രിന്‍റുവിനാണ്(22) മര്‍ദനമേറ്റത്. പിന്‍റുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ചിറയിന്‍കീഴില്‍നിന്ന് കടയ്ക്കാവൂരിലേക്ക് സവാരി പോകുന്ന സമയത്ത് തെക്കുംഭാഗം ജങ്ഷന് സമീപം റോഡിലെ കുഴിയില്‍ ഇറക്കാന്‍ ഓട്ടോ വേഗം കുറച്ചു. ബൈക്കില്‍ പിന്നാലെ വരുകയായിരുന്ന വാര്‍ഡ് അംഗവും സുഹൃത്തും പ്രിന്‍റുവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സവാരി കഴിഞ്ഞ് ചിറയിന്‍കീഴ് ഭാഗത്തേക്ക് മടങ്ങിവരവെ വാര്‍ഡ് അംഗം സംഘത്തോടൊപ്പമത്തെി ആനത്തലവട്ടം ജങ്ഷന് സമീപത്ത് കൊച്ചുപാലത്തില്‍ വെച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി പ്രിന്‍റുവിനെ മര്‍ദിച്ചതായാണ് പരാതി. യുവാവിന് നെഞ്ചിലും തലക്കും ഗുരുതരമായി പരിക്കേറ്റു. പഴ്സില്‍നിന്ന് 200രൂപയും സംഘം പിടിച്ചുപറിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, നാട്ടുകാര്‍ പിന്‍റുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബി.ജെ.പി വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് വൈകീട്ട് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു ഭാഗത്തും സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ഓട്ടോ തൊഴിലാളികള്‍ മറുഭാഗത്തുമായി സംഘടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ആറ്റിങ്ങല്‍ സി.ഐ സുനിലിന്‍െറ നേതൃത്വത്തില്‍ പൊലീസ്സംഘം സ്ഥലത്തത്തെി സ്ഥിതിഗതി ശാന്തമാക്കി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് സംയുക്ത യൂനിയന്‍െറ നേതൃത്വത്തില്‍ ചിറയിന്‍കീഴില്‍ ഓട്ടോതൊഴിലാളികള്‍ പണിമുടക്കി. ചിറയിന്‍കീഴിലെ വിവിധ സ്റ്റാന്‍ഡുകളിലെ ഓട്ടോഡ്രൈവര്‍മാര്‍ സംഘടിച്ച് പ്രതിഷേധപ്രകടനവും നടത്തി. ഓട്ടോതൊഴിലാളിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയകുമാര്‍ ആവശ്യപ്പെട്ടു. ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.