സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: ഒരാള്‍ പിടിയില്‍

വെഞ്ഞാറമൂട്: മുന്‍വൈരാഗ്യത്തിന്‍െറ പേരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പിച്ച് ഒളിവില്‍പോയ പ്രതികളിലൊരാള്‍ പിടിയില്‍. വട്ടപ്പാറ കുറ്റിയാണി പാട്ടത്തില്‍ വീട്ടില്‍ ലാലുപ്രസാദ് (30), സഹോദരന്‍ ജയപ്രസാദ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വട്ടക്കരിക്കകം ചരുവിളവീട്ടില്‍ രഞ്ജിത്താണ് (28) അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി പത്തിന് കുറ്റിയാനി പാട്ടത്തിലാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങളെ രഞ്ജിത്തും മറ്റൊരു പ്രതിയായ വിഷ്ണുവും ചേര്‍ന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടി പരിക്കേല്‍പിച്ചു. സ്ഫോടന ശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമശേഷം രണ്ടുപേരും ഒളിവില്‍പോയി. അവിടെനിന്ന് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് രഞ്ജിത്ത് പിടിയിലായത്. ഇവര്‍ തമ്മില്‍ കുറ്റിയാനിയില്‍ ക്ഷേത്രോത്സവത്തിനിടെ വാക്കേറ്റം ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ള പറഞ്ഞു. പോത്തന്‍കോട് സി.ഐ ഷാജി, വട്ടപ്പാറ എസ്.ഐ എന്‍.ആര്‍. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.