എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: എസ്.ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. വക്കം അണയില്‍ മുള്ളുംമൂട് വടക്കേവിളവീട്ടില്‍ വിജയനാണ്(36) പിടിയിലായത്. കടയ്ക്കാവൂര്‍ എസ്.ഐ. പി.എസ്. സുജിത്ത്, സി.പി.ഒ ശ്രീജന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. കടയ്ക്കാവൂര്‍ സി.ഐ. സജാദ്, എ.എസ്.ഐ. വിനോദ് മോഹന്‍, സി.പി.ഒ മാരായ മഹേഷ്, ഹരീന്ദ്രനാഥ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വധശ്രമം, മാരകായുധം കൈവശംവെക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് വിജയനെതിരെ കേസെടുത്തത്. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്.ഐ. സുജിത്തിന്‍െറ കൈപ്പത്തിയിലെ പ്രധാന ഞരമ്പുകളിലൊന്ന് വെട്ടേറ്റ് മുറിഞ്ഞിരുന്നു. ഇത് ബുധനാഴ്ച വൈകീട്ടോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. വിജയനും സമീപവാസിയും ഷെയര്‍ മാര്‍ക്കറ്റ് ബ്രോക്കറുമായ ശശിയും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കവും കൈയാങ്കളിയും നടക്കുന്നുണ്ട്. ശശിയുടെ നിര്‍ദേശാനുസരണം വിജയന്‍ ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയും മാര്‍ക്കറ്റിലെ ഇടിവ് കാരണം വിജയന് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതിന്‍െറ പേരില്‍ വിജയന്‍ ശശിയെ മര്‍ദിച്ചിരുന്നു. ശശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ പോലീസ് വിജയനോട് സ്റ്റേഷനില്‍ എത്തിച്ചേരാന്‍ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ സ്റ്റേഷനില്‍ ഹാജരായില്ല. തുടര്‍ന്ന് ബുധനാഴ്ചയും ശശിക്ക് നേരെ വിജയന്‍െറ അതിക്രമം ഉണ്ടായി. ഇക്കാര്യം ശശി പൊലീസില്‍ ഫോണ്‍ വഴി അറിയിച്ചു. എസ്.ഐ. സുജിത് സിവില്‍ പോലീസ് ഓഫിസര്‍ ശ്രീജനൊപ്പം ബൈക്കില്‍ സംഭവ സ്ഥലത്തത്തെി. വിജയന്‍െറ വീട്ടിലേക്ക് കയറവേ വെട്ടുകത്തികൊണ്ട് പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ശ്രീജനാണ് ആദ്യം വെട്ടേറ്റത്. പ്രതിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. സുജിത്തിനും വെട്ടേറ്റു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.