ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നിന്ന് പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം ആറ്റിങ്ങല്‍ എക്സൈസ് പിടികൂടി. വാടകവീട്ടില്‍ താമസിച്ച് പുകയില ഉല്‍പന്നങ്ങള്‍ മൊത്തക്കച്ചവടം നടത്തിയിരുന്ന ആളെയും കസ്റ്റഡിയിലെടുത്തു. അവനവഞ്ചേരി ചിറ്റാറ്റിന്‍കര ഭാസ്കരവിലാസം വാട്ടില്‍ വാടകക്ക് താസിച്ചിരുന്ന രാജുവാണ്(60) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 50,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. രണ്ടുലക്ഷം രൂപയിലധികം വിലവരും. ആറ്റിങ്ങല്‍ പോളിടെക്നിക്, ഐ.ടി.ഐ, എന്‍ജിനീയറിങ് കോളജ്, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒരുവര്‍ഷമായി ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വിറ്റുവരുകയാണെന്ന് എക്സൈസ് പറഞ്ഞു. സ്കൂളിന് സമീപത്തെ ചില കടകളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഇവ എത്തിക്കുകയായിരുന്നു പതിവത്രേ. തമിഴ്നാട്ടില്‍ നിന്നും വലിയതോതില്‍ എത്തിച്ച് വീട്ടില്‍ സൂക്ഷിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു.മറ്റു കണ്ണികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.നിയമനടപടികള്‍ക്കായി ഇയാളെ ആറ്റിങ്ങല്‍ പൊലീസിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ആര്‍. രതീഷ്കുമാര്‍, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നാസറുദ്ദീന്‍, പ്രവന്‍റിവ് ഓഫിസര്‍മാരായ ബിജുലാല്‍, സുരേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനൂപ്, വിനു, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.