അലിന്‍ഡ് സ്വകാര്യ മുതലാളിക്ക് കൈമാറില്ല; സര്‍ക്കാര്‍ ഏറ്റെടുക്കും

കുണ്ടറ: സ്വകാര്യമുതലാളി ഒരുപറ്റം ട്രേഡ് യൂനിയന്‍ നേതാക്കളുടെ ഒത്താശയോടെ അലിന്‍ഡ് ഫക്ടറിയും അതിന്‍െറ സ്വത്തുവകകളും സ്വന്തമാക്കാന്‍ നടത്തിയ ശ്രമത്തിന് തിരിച്ചടി. അലിന്‍ഡ് ട്രേഡ് യൂനിയനുകളുടെ കോഓഡിനേഷന്‍ കണ്‍വീനറും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ മുന്‍കൈയെടുത്ത് തിങ്കളാഴ്ച മന്ത്രി ജയരാജന്‍െറ അധ്യക്ഷതയില്‍ നടന്ന ട്രേഡ് യൂനിയന്‍ നേതാക്കളുടെ യോഗത്തില്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ബി.ഐ.എഫ്.ആറില്‍നിന്ന് കമ്പനി സര്‍ക്കാറിന് ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിന് മുഴുവന്‍ നിയമവശങ്ങളും പരിശോധിക്കും. ശേഷം കമ്പനി ഏറ്റെടുക്കുന്നതിന്‍െറ നടപടി ആരംഭിക്കും. വ്യവസായ വകുപ്പ് റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ അലിന്‍ഡ് ഭൂമിയുടെ പാട്ടം പുതുക്കി നല്‍കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. അഡ്വക്കറ്റ് ജനറലുമായും സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രമോട്ടര്‍ക്ക് അലിന്‍ഡിന്‍െറ 5000 കോടി വിലമതിക്കുന്ന ആസ്തിയിലാണ് കണ്ണെന്നും അത് സ്വന്തമാക്കി വില്‍ക്കുകയാണ് അയാളുടെ ലക്ഷ്യമെന്നും കെ.കെ. രാമചന്ദ്രന്‍നായര്‍ യോഗത്തില്‍ പറഞ്ഞു. അലിന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോഴും മാര്‍ക്കറ്റില്‍ ഡിമാന്‍ഡുണ്ട്. അതിനാല്‍ ഓരോ യൂനിറ്റും വ്യത്യസ്ത തൊഴിലാളി സഹകരണ സംഘങ്ങളാക്കി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാക്ടറിയുടെ ഇപ്പോഴത്തെ പ്രമോട്ടര്‍ ബി.ഐ.എഫ്.ആറിനെ തെറ്റിദ്ധരിപ്പിച്ച് കരട് പുനരുദ്ധാരണ പദ്ധതിക്ക് അംഗീകാരം നേടിയിരുന്നു. കുറച്ച് ജീവനക്കാരെ മാത്രം സംഘടിപ്പിച്ച് ഉണ്ടാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ബി.ഐ.എഫ്.ആര്‍ കരട് പുനരുദ്ധാരണ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു. സര്‍ക്കാറിനെപ്പോലും അറിയിക്കാതെ പ്രമോട്ടര്‍ കുറച്ച് ഓഹരിയുടമകളെ വിളിച്ച് യോഗം ചേരുകയും പത്തിലൊന്ന് മൂല്യത്തില്‍ ഭൂരിപക്ഷം ഓഹരികളും പ്രമോട്ടര്‍ കൈക്കലാക്കുകയും ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ തര്‍ക്കം ഫയല്‍ ചെയ്തിട്ടുണ്ട്. ആദ്യമായി പ്രശ്നത്തിന്‍െറ മുഴുവന്‍ നിയമവശങ്ങളും പഠിക്കണമെന്നും അതിനുശേഷം ബി.ഐ.എഫ്.ആറിന്‍െറ അപ്പലേറ്റ് അതോറിറ്റിയായ എ.എ.ഐ.എഫ്.ആറിനെ സമീപിക്കണമെന്നും കെ.കെ. രാമചന്ദ്രന്‍ നായര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ അവസാനകാലത്ത് കമ്പനി ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള നീക്കത്തിന് വേഗം ഇല്ലാതായതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും തിരിച്ചടിയായി. കഴിഞ്ഞ യു.ഡി.എഫിന്‍െറ കാലത്ത് ഇപ്പോഴത്തെ പ്രമോട്ടര്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തനോദ്ഘാടനവും നടത്തിയിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചിരുന്നത് പുനരുദ്ധാരണ കമ്മിറ്റിയെന്ന പേരിലുള്ള ഒരു ചെറുസംഘം തൊഴിലാളികളാണ്. ഉദ്ഘാടനച്ചടങ്ങും അന്ന് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.