തിരുവനന്തപുരം: ആകാശദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടി ഒഴിവാക്കാന്‍ നടപടിയില്ല. നഗരസഭയും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള ശീതസമരമാണ് സ്ഥിതി രൂക്ഷമാക്കുന്നത്. അറവുശാലകളുടെ പ്രവര്‍ത്തനവും മാലിന്യനീക്കവും സംബന്ധിച്ച തര്‍ക്കമാണ് ഇരുകൂട്ടരും തമ്മില്‍ നിലനില്‍ക്കുന്നത്. വിമാനത്താവളത്തിന്‍െറ പത്ത് കിലോമീറ്റര്‍ പരിധിയിലെ തുറന്ന ഇറച്ചിക്കടകളും അറവുശാലകളും മാലിന്യനിക്ഷേപവുമാണ് പക്ഷികള്‍കൂട്ടത്തോടെ മേഖലയില്‍ കേന്ദ്രീകരിക്കാന്‍ കാരണം. ഇത്തരം അറവുശാലകളും ഇറച്ചിക്കടകളും ഒഴിപ്പിക്കാനോ പാര്‍വതി പുത്തനാറിലെ മാലിന്യനിക്ഷേപം തടയാനോ നഗരസഭ തയാറാകുന്നില്ല. ഇത് വിമാനത്താവള സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നു. ‘ബേഡ് കെയേഴ്സ്’ എന്ന പേരില്‍ കരാറുകാരെ നിയമിച്ച് വിമാനത്താവള അതോറിറ്റിയും കൈകഴുകിയ അവസ്ഥയിലാണ്. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളത് തിരുവനന്തപുരത്താണെന്ന് വ്യോമയാനമന്ത്രാലയം പറയുന്നു. 20,000 വിമാനനീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റപക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തില്‍ പക്ഷിയിടിക്കുന്നുണ്ട്. പക്ഷേ, ഒരു വര്‍ഷം പത്തോളം അപകടങ്ങള്‍ മാത്രമാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ പൈലറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ പക്ഷിയിടി ഒൗദ്യോഗികമാകൂ. അല്ലാത്തവയെല്ലാം രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ്. പക്ഷികളുമായി വിമാനം കൂട്ടിയിടിച്ചാല്‍ രണ്ട് ദിവസത്തിനകം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്‍െറ ചെന്നൈയിലെ റീജനല്‍ എയര്‍ സേഫ്റ്റി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്‍െറ പകര്‍പ്പ് സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് നല്‍കണം. പുറമേ എല്ലാ മാസവും വ്യോമയാന സുരക്ഷാവിഭാഗം ഡയറക്ടര്‍ക്ക് പ്രത്യേകം റിപ്പോര്‍ട്ടും നല്‍കണം. പക്ഷിയിടിയുണ്ടായാല്‍ അത് അപകടമായി കണക്കാക്കി വ്യോമയാന മന്ത്രാലയത്തിന്‍െറ ഉന്നതതല അന്വേഷണങ്ങളുമുണ്ടാകും. എന്നാല്‍, ഏറെ സങ്കീര്‍ണതയുള്ള ഈ അന്വേഷണ നടപടിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും പക്ഷിയിടി മറച്ചുവെക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍. എയര്‍ക്രാഫ്റ്റ് റൂള്‍ ആക്ട് പ്രകാരം വിമാനത്താവളത്തിന്‍െറ പത്ത് കിലോമീറ്റര്‍ പരിധിയില്‍ തുറന്ന മാംസവില്‍പനശാലകളുണ്ടാവരുത്. ഇത് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യാം. ഏറ്റവുമധികം വിമാനങ്ങള്‍ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന പൊന്നറ പാലത്തിന് സമീപത്തായാണ് പക്ഷിക്കൂട്ടങ്ങളുടെ കേന്ദ്രം. വിമാനങ്ങള്‍ ഇറങ്ങുമ്പോഴും പോകുമ്പോഴും വിമാനത്താവള റണ്‍വേയിലും പരിസരത്തും പക്ഷിക്കൂട്ടങ്ങളെ തുരത്താന്‍ വെടിപൊട്ടിക്കാറുണ്ട്. ഈ ശബ്ദം കേട്ട് കൂട്ടത്തോടെ പക്ഷികള്‍ വട്ടമിട്ട് പറക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. പക്ഷിശല്യം ഇല്ലാതാകണമെങ്കില്‍ മാലിന്യനിക്ഷേപവും തുറന്ന അറവുശാലകളും ഒഴിവാക്കണം. പക്ഷിശല്യം കുറക്കുന്നതടക്കം തീരുമാനമെടുക്കുന്നത് ഗതാഗതസെക്രട്ടറി അധ്യക്ഷനും കലക്ടര്‍, മേയര്‍ തുടങ്ങിയവരെല്ലാം അംഗങ്ങളായ ഉന്നതതല സമിതിയാണ്. സമിതി യോഗം ചേരുന്നുണ്ടെങ്കിലും തുടര്‍നടപടികളൊന്നും ഫലപ്രദമാകുന്നില്ല. പക്ഷികളുമായി കൂട്ടിയിടിച്ചാല്‍ വിമാനത്തിന്‍െറ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയും തീ പിടിക്കാനുള്ള സാധ്യതയേറുകയും ചെയ്യും. ഡിജിറ്റല്‍ നിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാവുന്നതിനാല്‍ വിമാനക്കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാക്കും. കഴിഞ്ഞവര്‍ഷം ബഹ്റൈനിലേക്ക് പറന്നുയരുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ പക്ഷിയിടിച്ച് അടിയന്തരമായി നിലത്തിറക്കിയിരുന്നു. ഇതുമൂലം വിമാനക്കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പക്ഷിയിടി പേടിച്ച് വിദേശവിമാനക്കമ്പനികള്‍ തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്താന്‍ മടിക്കുന്ന അവസ്ഥയാണ്. നിത്യേന എഴുപതോളം വിമാനസര്‍വിസാണ് തിരുവനന്തപുരത്തുനിന്നുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.