ഒരു തുള്ളി വെള്ളമില്ല

വിഴിഞ്ഞം: കാശു കൊടുത്താലും തീരദേശവാസികള്‍ക്ക് കുടി വെള്ളം കിട്ടാത്ത സ്ഥിതി. മാറി മാറി വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ തയാറാകുന്നില്ളെന്ന് ആക്ഷേപം. തീരദേശ വാര്‍ഡുകളില്‍ കോട്ടപ്പുറത്താണ് ജലക്ഷാമം രൂക്ഷം. കോട്ടപ്പുറം വാര്‍ഡില്‍ കരിമ്പള്ളിക്കര, കടയ്ക്കുളം കോളനി, ഒസാവിള കോളനി, ചരുവിള കോളനി, കോട്ടപ്പുറം, കുരിശടി, തുലവിള, കടയ്ക്കുളം, പനവിളക്കോട് ക്ഷേത്രത്തിനുസമീപം, കുന്നുവിള തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. പലയിടങ്ങളിലും പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൂടെ കാറ്റും പോലും വരാറില്ല. വാട്ടര്‍ അതോറിറ്റിയും നഗരസഭയും ടാങ്കറുകളില്‍ ഇടക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇവ എല്ലായിടത്തും എത്തുന്നില്ല. ഇതിനാല്‍ തീരവാസികള്‍ കുടമൊന്നിന് നാലുരൂപ നല്‍കി സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കുകയായിരുന്നു. അടുത്തിടെ സ്വകാര്യടാങ്കറുകളിലെ ജലവില്‍പനക്ക് വിലക്കേര്‍പ്പെടുത്തിയത്തോടെ അതും നിലച്ചു. കോട്ടപ്പുറത്ത് ജല അതോറിറ്റി പൈപ്പ്ലൈനുകള്‍ എത്താത്ത സ്ഥലങ്ങളുമുണ്ട്. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വ്യാഴാഴ്ച ചില സ്ഥലങ്ങളില്‍ വിഴിഞ്ഞം വില്ളേജില്‍നിന്ന് ടാങ്കറില്‍ ജലവിതരണം നടത്തിയത് ആശ്വാസമായി. കൗണ്‍സിലര്‍മാരും പ്രദേശവാസികളും നിരവധിതവണ അധികാരികള്‍ക്ക് പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ളെന്ന് ആക്ഷേപമുണ്ട്. പള്ളിത്തുറ, തെന്നവിളാകം, വടുവച്ചാല്‍, കര്‍ബല ജങ്ഷന്‍, ലക്ഷംവീട് എന്നിവിടങ്ങളിലും വെള്ളമില്ല. ഹാര്‍ബര്‍ വാര്‍ഡില്‍ മതിപ്പുറം ഭാഗത്ത് മാസങ്ങളായി പൈപ്പ് ലൈന്‍ പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുകയാണ്. പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ നിന്ന് വെള്ളം കോരിയെടുക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികള്‍. സംഭവം അറിഞ്ഞിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.