വര്‍ക്കല ബൈപാസിന് ഭരണാനുമതി

വര്‍ക്കല: നാലുപതിറ്റാണ്ടിലധികമായി വര്‍ക്കലക്കാര്‍ മുറവിളി കൂട്ടിയ ബൈപാസിന് ഭരണാനുമതിയായി. 18 കോടി രൂപ ഇതിന് നീക്കിവെച്ചതായി വര്‍ക്കല കഹാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ബൈപാസിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. വര്‍ക്കല ടൗണിലെ മട്ടിന്‍മൂട് ജങ്ഷനില്‍നിന്ന് ആരംഭിച്ച് കല്ലംകോണം വഴി കണ്ണംബയില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബൈപാസ്. ഒന്നര കി.മീ ദൈര്‍ഘ്യമുണ്ട്.1998ല്‍തന്നെ ബൈപാസിനായി സ്ഥലം അളന്ന് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നു. പദ്ധതി പ്രദേശത്തുള്‍പ്പെട്ട സ്ഥലങ്ങള്‍ ക്രയവിക്രയം ചെയ്യാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭ അനുമതിയും നല്‍കിയിരുന്നില്ല. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ടൗണിലും സമീപത്തും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. ടൗണിനോട് ചേര്‍ന്ന മൂന്ന് റെയില്‍വേ ഗേറ്റുകളിലും വാഹനങ്ങള്‍ മണിക്കൂറുകള്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനുമാകും. കിഴക്കന്‍ മേഖലയില്‍ വികസന മുന്നേറ്റം സാധ്യമാകും. കര്‍ക്കടക വാവുബലിക്കും ശിവഗിരി തീര്‍ഥാടന നാളുകളിലും ഉണ്ടാവുന്ന ഗതാഗതക്കുരുക്കും പരിഹരിക്കപ്പെടും. വലിയ ചരക്കുവാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ കടന്നുപോകാനാകും. ഏഴു കോടി രൂപ റോഡ് നിര്‍മാണത്തിനും 11 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമായാണ് വകയിരുത്തുക. അത്യാധുനിക നിലവാരത്തിലുള്ള ബി.എം ആന്‍ഡ് ബി.സി (ബിറ്റുമെന്‍ മക്കാഡം ആന്‍ഡ് ബിറ്റുമെന്‍ കോണ്‍ക്രീറ്റ്) റോഡാണ് നിര്‍മിക്കുക. ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. ടെന്‍ഡര്‍ പൂര്‍ത്തിയായാല്‍ ആറ് മാസത്തിനകം ബൈപാസ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നഗരമധ്യത്തിലെ മുനിസിപ്പല്‍ പാര്‍ക്കും മിനി പാര്‍ക്കും നവീകരിച്ച് നഗരം മോടിപിടിപ്പിക്കുന്ന പദ്ധതിക്കായി ഒരു കോടി 30 ലക്ഷം രൂപ ചെലവിടും. ഇതിനുള്ള പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ഹാബിറ്റാറ്റിനാണ് പദ്ധതി നിര്‍വഹണച്ചുമതല. രണ്ടുഘട്ടങ്ങളിലായാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്. നിലവിലെ പാര്‍ക്കില്‍ കോമ്പൗണ്ട് വാള്‍ നിര്‍മിക്കുകയും തറ ഒരടി പൊക്കത്തില്‍ മഴവെള്ളം ഉള്ളിലേക്ക് കടന്നുചെല്ലാത്ത വിധമാണ് ആര്‍ക്കിടെക്റ്റ് ശങ്കറിന്‍െറ നേതൃത്വത്തിലെ സംഘം പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. കാസ്റ്റ് അയണില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും തറയില്‍ ടൈലുകളും പാകും. പൂച്ചെടികളും പുല്‍ത്തകിടിയും ഒരുക്കും. കിഴക്കുഭാഗത്തായി ഓപണ്‍ സ്റ്റേജ് നിര്‍മിക്കും. കോമ്പൗണ്ട് വാളില്‍ വര്‍ക്കലയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ മ്യൂറല്‍ പെയ്ന്‍റിങ്ങില്‍ സ്ഥാപിക്കും. മൈതാനത്തെ ഹൈമാസ്റ്റ് ലൈറ്റില്‍ 12 ലെഡ് ലൈറ്റ്നിങ് സംവിധാനം സ്ഥാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.