സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു; മുന്നണികളെ അലട്ടി വിമതശല്യം

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സങ്കീര്‍ണമായി മുന്നോട്ടുപോകവെ വിമതശല്യം മുന്നണികളെ അലട്ടുന്നു. സി.പി.എമ്മിലും ബി.ജെ.പിയിലുമാണ് വിമതശല്യം രൂക്ഷം. ഇതിനിടെ 43 പേരുടെ പട്ടികയുമായി ബി.ജെ.പി രംഗത്തത്തെി. തുടക്കത്തില്‍ പ്രഖ്യാപിച്ച മേയര്‍ സ്ഥാനാര്‍ഥി ഡോ. പി.പി. വാവയെ പിന്‍സീറ്റിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാന വക്താവ് വി.വി.രാജേഷാണ് പുതിയ മേയര്‍ സ്ഥാനാര്‍ഥി. ഘടകകക്ഷികളുമായി മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും തുടക്കമിട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും ബ്ളോക് പ്രസിഡന്‍റുമാരുടെയും അടിയന്തരയോഗം ഇന്ന് മൂന്നിന് ഡി.സി.സി ഓഫിസില്‍ ചേരും. ജയസാധ്യത കണക്കാക്കി സീറ്റുകള്‍ വെച്ചുമാറാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. നിലവിലെ വനിതാ കൗണ്‍സിലര്‍മാര്‍ ജനറല്‍ വാര്‍ഡുകളില്‍ മത്സരിക്കാന്‍ കോപ്പുകൂട്ടുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ആര്‍.എസ്.പിയെ മുന്നണിയിലേക്ക് കൂട്ടേണ്ടിവന്നതു കാരണം അവര്‍ക്ക് സീറ്റ് നല്‍കേണ്ട ബാധ്യതയും കോണ്‍ഗ്രസിനാണ്.മേയര്‍ സ്ഥാനാര്‍ഥിയായി സി. ജയന്‍ബാബുവിനെ സി.പി.എം ഇതിനം നിശ്ചയിച്ചുകഴിഞ്ഞെങ്കിലും ഘടകകക്ഷികളുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് ജില്ലാ കമ്മിറ്റിയുടെ അനുഗ്രഹത്തോടെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ നിരന്നത് കാലടി വാര്‍ഡില്‍ സി.പി.എമ്മിന് തലവേദനയായി. മറ്റു പല വാര്‍ഡുകളിലും ജില്ലാ കമ്മിറ്റി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ പാര്‍ട്ടി ഭാരവാഹികള്‍ തന്നെ രംഗത്തത്തെി. സി.പി.എമ്മിനൊപ്പം ബി.ജെ.പിയിലും പല വാര്‍ഡുകളിലും വിമത നീക്കം ശക്തമാണ്. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കിയതാണ് സി.പി.എമ്മിലെ പ്രശ്നം. കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി ഇന്നലെയും സീറ്റ് വിഭജന ചര്‍ച്ച നടന്നു. സിപിഎമ്മിന്‍െറ അറിവോടെ പലവാര്‍ഡുകളിലും ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി.വി.രാജേഷിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം തീരുമാനിച്ചത്. രാജേഷ് പക്ഷേ പൂര്‍ണസമ്മതം അറിയിച്ചിട്ടില്ല. കോര്‍പറേഷനില്‍ നിര്‍ണാക സ്വാധീനമുണ്ടാക്കണമെങ്കില്‍ പരിചിതനായ വ്യക്തിയെ മേയര്‍ സ്ഥാനാര്‍ഥിയാക്കണമെന്ന പൊതു അഭിപ്രായം പരിഗണിച്ചാണ് രാജേഷിനെ മത്സരിപ്പിക്കുന്നത്. കൊടുങ്ങാനൂര്‍ ആണ് പരിഗണിക്കുന്ന വാര്‍ഡ്. അതേസമയം, സാമുദായിക സംഘടനാ പ്രതിനിധികളെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിനോട് ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.