പത്തനാപുരം: മേഖലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷപദവികളെല്ലാം സി.പി.എമ്മിന്. വൈസ്പ്രസിഡന്‍റ് പദവികളില്‍ മാത്രം സി.പി.ഐയും കേരള കോണ്‍ഗ്രസ്-ബിയുമായി ധാരണ. പട്ടാഴി വടക്കേക്കര, പത്തനാപുരം പഞ്ചായത്തുകളില്‍ മാത്രം എതിരില്ലാതെ പ്രസിഡന്‍റ് തെരഞ്ഞെടുക്കപ്പെട്ടു. ബ്ളോക് പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്‍റും പുന്നല ഡിവിഷന്‍ പ്രതിനിധിയുമായ എസ്. സജീഷ് പ്രസിഡന്‍റായി. എതിര്‍ സ്ഥാനാര്‍ഥി ശശികലമോഹന് ലഭിച്ച മൂന്നിനെതിരെ 10 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സി.പി.ഐയുടെ കമുകുംചേരി ഡിവിഷന്‍ അംഗമായ സുനിത സുരേഷാണ് വൈസ് പ്രസിഡന്‍റ്. പത്തനാപുരം പഞ്ചായത്തില്‍ സി.പി.എം ഏരിയ കമ്മിറ്റിയംഗവും മാര്‍ക്കറ്റ് വാര്‍ഡില്‍നിന്ന് വിജയിച്ച എച്ച്. നജീബ് മുഹമ്മദ്, പട്ടാഴി വടക്കേക്കരയില്‍ ചെളിക്കുഴി വാര്‍ഡ് അംഗം ആര്‍. ആനന്ദരാജന്‍ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പത്തനാപുരത്ത് ചിതല്‍വെട്ടി വാര്‍ഡിലെ സി.പി.ഐ പ്രതിനിധി ജെ. നിഷയാണ് വൈസ് പ്രസിഡന്‍റ്. പട്ടാഴി വടക്കേക്കരയില്‍ സി.പി.എമ്മിലെ തന്നെ മണയറ വാര്‍ഡിലെ വി.പി. രമാദേവി വൈസ്പ്രസിഡന്‍റായി. പട്ടാഴി പഞ്ചായത്തില്‍ സി.പി.എമ്മിലെ കെ.ബി. ശ്രീദേവിയമ്മ നാലിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് വിജയിച്ചു. മുന്‍ പ്രസിഡന്‍റ് ബി.എസ്. സുജാതയായിരുന്നു എതിരാളി. സി.പി.ഐയുടെ മീനം രാജേഷാണ് ഇവിടത്തെ വൈസ്പ്രസിഡന്‍റ്. തലവൂരില്‍ പതിനൊന്ന് വോട്ടുകള്‍ നേടി ഞാറയ്ക്കാട് വാര്‍ഡ് പ്രതിനിധി തലവൂര്‍ എസ്. രാകേഷ് പ്രസിഡന്‍റായി. എട്ട് വോട്ടുകളോടെ വത്സലയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ബി.ജെ.പി അംഗം തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസ് -ബിയിലെ അമ്പിളി ദാസപ്പനാണ് വൈസ് പ്രസിഡന്‍റ്. വിളക്കുടിയില്‍ സി.പി.എമ്മിന്‍െറ സി. വിജയനാണ് പ്രസിഡന്‍റ്. 14 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ കുന്നിക്കോട് ഷാജഹാനായിരുന്നു എതിര്‍ചേരിയില്‍. സി.പി.ഐയുടെ സുനി സുരേഷാണ് വൈസ് പ്രസിഡന്‍റ്. പത്തനാപുരം ബ്ളോക്കില്‍ പുനലൂര്‍ ഡി.എഫ്.ഒ കോശി ജോണ്‍, പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ പുനലൂര്‍ അഡീഷനല്‍ റജിസ്ട്രാര്‍ വേണുഗോപാല്‍, തലവൂരില്‍ എന്‍.എച്ച് ഡിവിഷന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഒ. ജലജ, പട്ടാഴിയില്‍ പുനലൂര്‍ റീസര്‍വേ സൂപ്രണ്ട് റോയിമോന്‍, വിളക്കുടിയില്‍ അസി. ലേബര്‍ ഓഫിസര്‍ ബിന്ദു, പട്ടാഴിവടക്കേക്കരയില്‍ പൊതുമരാമത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സൈമണ്‍ എന്നിവരായിരുന്നു വരണാധികാരിമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.