വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അവഗണനയുടെ ട്രാക്കില്‍

വര്‍ക്കല: റെയില്‍വേ സ്റ്റേഷന്‍ അവഗണനയുടെ ട്രാക്കില്‍. സമഗ്ര വികസനം ഉണ്ടാകുമെന്നും മാസ്റ്റര്‍ പ്ളാന്‍ തയാറായെന്നും പ്രഖ്യാപനം നടത്തി ഒരു വര്‍ഷമായിട്ടും പദ്ധതി നടത്തിപ്പിനുള്ള ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിട്ടില്ല. മിക്കവാറും എല്ലാ ട്രെയിനുകളും നിര്‍ത്തുന്ന സ്റ്റേഷനാണ് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ എത്തുന്നത്. വന്‍ തുക കലക്ഷന്‍ ഇനത്തില്‍ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളും വികസന പദ്ധതികളും നടപ്പാക്കാന്‍ അധികൃതര്‍ മുതിരുന്നില്ല. ജനപ്രതിനിധികള്‍, പാസഞ്ചേഴ്സ് അസോസിയേഷന്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ്മകള്‍ കാലങ്ങളായി വികസന പദ്ധതികള്‍ക്കായി മുറവിളി കൂട്ടിയിട്ടും റെയില്‍വേ കടുത്ത അവഗണന തുടരുകയാണ്. കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലെ സുപ്രധാനമായ സ്റ്റേഷനാണിത്. ഡോ. എ. സമ്പത്ത് എം.പിയുടെയും വര്‍ക്കല കഹാര്‍ എം.എല്‍.എയുടെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് സ്റ്റേഷന്‍ സമഗ്രമായി വികസിപ്പിക്കുന്നതിന് മാസ്റ്റര്‍പ്ളാന്‍ തയാറാക്കിയിരുന്നു. റെയില്‍വേ ഡിവിഷനല്‍ മാനേജറുടെ നേതൃത്വത്തില്‍ 10 അംഗ ഉന്നതതല സംഘം വര്‍ക്കലയിലത്തെുകയും പ്ളാന്‍ പ്രകാരം സിഗ്നല്‍ സമ്പ്രദായത്തിന് അത്യാധുനിക ക്രമീകരണങ്ങളോടെ പുതിയ ഓഫിസ് സജ്ജീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറ്റുള്ളവയും സാധ്യമാക്കുമെന്നും ഡിവിഷനല്‍ മാനേജറും സംഘവും ഉറപ്പുനല്‍കിയാണ് മടങ്ങിയത്. വി.ഐ.പി ലോഞ്ച്, ക്ളോക് റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബാത്ത് അറ്റാച്ഡ് ടോയ്ലെറ്റ് സംവിധാനം, വിശ്രമമുറികള്‍, ഉയര്‍ന്ന ക്ളാസ് യാത്രക്കാര്‍ക്ക് ആധുനിക കാത്തിരിപ്പുമുറി, രണ്ടര പ്ളാറ്റ്ഫോമിലെ മേല്‍ക്കൂര പൂര്‍ത്തീകരിക്കല്‍, ഫ്രൂട്സ് സ്റ്റാള്‍, ആര്‍.പി.എഫ് ഒൗട്ട്പോസ്റ്റ്, കുടിവെള്ള വിതരണം, പ്ളാറ്റ് ഫോമിലും പുറത്തും ലൈറ്റുകള്‍ സ്ഥാപിക്കല്‍, പ്ളാറ്റ് ഫോമില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍, പ്രഖ്യാപനം നടത്തിപ്പോയ ഉന്നതോദ്യോഗസ്ഥര്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ദുരിതം രണ്ടാം പ്ളാറ്റ്ഫോമിലെ മേല്‍ക്കൂരയുടെ അപര്യാപ്തതയാണ്. മഴയും വെയിലുമേറ്റ് വേണം ഇവിടെനിന്ന് ട്രെയിനില്‍ കയറേണ്ടത്. നാമമാത്രമായ ഇരിപ്പിടമേയുള്ളൂ. ഒന്നാം പ്ളാറ്റ് ഫ്ളോമിലാകട്ടെ ഒരിടത്തും ഇരുട്ടിയാല്‍ വെളിച്ചമുണ്ടാകില്ല. കുടിവെള്ള വിതരണം നിലച്ചിട്ടും കാലങ്ങളായി. ടോയ്ലെറ്റ് ബ്ളോക് വൃത്തിഹീനമാണ്. ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടറും തുറക്കാറില്ല. ഏറെക്കാലത്തെ ബഹളത്തിന് സ്റ്റേഷന്‍ വളപ്പിലെ പാര്‍ക്കിങ് ഏരിയയുടെ വ്യാപ്തി വര്‍ധിപ്പിച്ചെങ്കിലും മേല്‍ക്കൂര സ്ഥാപിച്ചിട്ടില്ല. ബൈക്കുകള്‍ പതിവായി മോഷണം പോകുന്നതായി പരാതിയുണ്ട്. നാലാം ട്രാക്കിന്‍െറ പരിസരങ്ങള്‍ കാടുകയറിയനിലയിലണ്. സാമൂഹികവിരുദ്ധര്‍ ഇവിടം താവളമാക്കുന്നതായും പരാതിയുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.