വെള്ളത്തിലായി ഇടവ സ്റ്റേഡിയം നിര്‍മാണം

വര്‍ക്കല: സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അധീനതയില്‍ ഇടവ ഗ്രാമപഞ്ചായത്തിലെ മേക്കുളത്തുള്ള സ്റ്റേഡിയം ഇപ്പോഴും വെള്ളത്തില്‍ തന്നെ. സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാറുകള്‍ പലപ്പോഴായി അനുവദിച്ച കോടികള്‍ ജനപ്രതിനിധികളുടെ കാര്യപ്രാപ്തിയില്ലായ്മ മൂലം പാഴായി. മഴക്കാലത്ത് വെള്ളപ്പൊക്കത്തിലാണ്ടുപോകുന്നതാണ് സ്റ്റേഡിയത്തിന്‍െറ ദുരവസ്ഥക്ക് കാരണം. പ്രതിനിധികളെക്കുറിച്ച് പഠിക്കാനോ നവീകരണപദ്ധതികള്‍ തയാറാക്കി നടപ്പാക്കാനോ എം.പി, എം.എല്‍.എ, പഞ്ചായത്ത് അധികൃതര്‍ എന്നിവരൊന്നും താല്‍പര്യപ്പെടുന്നില്ല. 2012 ഏപ്രിലില്‍ സ്റ്റേഡിയം നവീകരണത്തിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചില നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട് ഉപേക്ഷിച്ചു. സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള പവലിയന്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, ട്രാക്, കമാനങ്ങള്‍, ഫ്ളഡ്ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് കോടിയുടെ നവീകരണമാണ് ലക്ഷ്യമിട്ടത്. ഇതനുസരിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ പ്ളാനും എസ്റ്റിമേറ്റും തയാറാക്കി നല്‍കാന്‍ ഇടവ ഗ്രാമപഞ്ചായത്തിന്‍െറ ചുമതലപ്പെടുത്തുകയും ചെയ്തു. എന്‍ജിനീയറിങ് വിഭാഗം ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിസ്സംഗത മൂലം പ്ളാന്‍ വരക്കുവാന്‍ പോലുമായില്ല. അഞ്ച് കോടിയുടെ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാറിന് അനുമതിയും ഫണ്ടും കണ്ടത്തൊമെന്ന പ്രതീക്ഷയും ഇതോടെ അസ്തമിച്ചു. എം.എല്‍.എയും പഞ്ചായത്ത് ഭരണനേതൃത്വവും വെവ്വേറെ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടുപോയതാണ് സ്റ്റേഡിയം വികസനത്തിന് വിലങ്ങുതടിയായത്. എം.എല്‍.എ ഫണ്ടില്‍നിന്ന് ലക്ഷണങ്ങള്‍ ചെലവിട്ട് ചുറ്റുമതിലും 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഓഫിസ് റൂമും നിര്‍മിച്ചിട്ട് വ്യാഴവട്ടക്കാലം കഴിഞ്ഞു. വര്‍ഷാവര്‍ഷമുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതികളില്‍പെട്ട് സിന്തറ്റിക് ട്രാക് പൂര്‍ണമായും നശിച്ചു. 2003ലാണ് പഞ്ചായത്ത് വാങ്ങിയ സ്ഥലം സ്റ്റേഡിയം നിര്‍മാണത്തിന് സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറിയത്. മൂന്നര ഏക്കറാണ് വിസ്തൃതി. നിശ്ചിത അളവില്‍ മണ്ണിട്ട് ഉയര്‍ത്താനും സ്ഥിരം ഫുട്ബാള്‍ പോസ്റ്റ് നിര്‍മിക്കുവാനും തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായില്ല. സി.പി.എം നേതാവ് ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരിക്കെ വീണ്ടും സ്റ്റേഡിയം നവീകരണത്തിന് ജീവന്‍വെച്ചതാണ്. അന്ന് വലിയ ഫണ്ടും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സുപ്രധാനമായ പദ്ധതിക്കാണ് ടി.പി. ദാസന്‍ അനുമതി നല്‍കിയത്. ഇടവയുടെ കായികപാരമ്പര്യത്തിന് ഏറ്റവും വലിയ മുതല്‍ക്കൂട്ടാവുമായിരുന്നു പദ്ധതി. കോട്ടയം സ്റ്റേഡിയം മാതൃകയില്‍ പവലിയനും അതിനുള്ളില്‍ ഹോസ്റ്റലും നിര്‍മിക്കുകയെന്നതായിരുന്നു ലക്ഷ്യം. അത്ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ ഫുട്ബാള്‍, വോളിബാള്‍, ക്രിക്കറ്റ്, കബഡി, ഖോഖോ തുടങ്ങിയവക്കുള്ള പ്രത്യേകം ക്വാര്‍ട്ടുകളും നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 2010ല്‍ ബജറ്റില്‍ ഒന്നരക്കോടി രൂപ അനുവദിച്ചത്. എന്നാല്‍, ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം പ്രസ്തുത തുകയും ലാപ്സായി. ഭീമമായ തുകയാണ് ഇപ്പോഴും ഇടവയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിനായി ചെലവിടുന്നത്. പവലിയന്‍ ഉണ്ടായാല്‍ അതിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതിന് വലിയ ചെലവും വരില്ല. മാത്രവുമല്ല സ്റ്റേഡിയത്തിലേക്കത്തൊന്‍ രണ്ട് റോഡുകളുമുണ്ട്. മരക്കടമുക്ക് സ്റ്റേഡിയം റോഡില്‍ പ്രധാന പ്രവേശകവാടം നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇടവയുടെ കായിക പാരമ്പര്യത്തിന്‍െറ ഏറ്റവും വലിയ സ്മാരമാകേണ്ടിയിരുന്ന അതിബൃഹത്തായ പദ്ധതിയാണ് പഞ്ചായത്തിന്‍െറ താല്‍പര്യക്കുറവുമൂലം ഇപ്പോഴും വെള്ളം കയറിക്കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.