യുദ്ധക്കപ്പലുകള്‍ കാണാന്‍ ജനമൊഴുകിയത്തെി

വിഴിഞ്ഞം: തീരത്തത്തെിയ നാവികസേനയുടെ യുദ്ധ ക്കപ്പലുകള്‍ കാണാന്‍ പുതിയ വാര്‍ഫില്‍ ജനത്തിരക്ക്. നാവിക സേനാവാരാഘോഷത്തിന്‍റെ ഭാഗമായാണ് വിഴിഞ്ഞം പുതിയ വാര്‍ഫില്‍ ഐ.എന്‍.എസ് കല്പേനി, ഐ.എന്‍.എസ് കബ്ര എന്നീ ചെറു യുദ്ധക്കപ്പലുകള്‍ എത്തിയത്. നാവികസേനയും പൊതുജനവും തമ്മിലുള്ള സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കൂടിയായിരുന്നു പൊതുജനത്തിന് കപ്പലിനുള്ളിലേക്ക് പ്രവേശം ഒരുക്കിയത്. രാവിലെ ഏഴരയോടെയാണ് രണ്ടു കപ്പലുകളും തീരത്തടുത്തത്. ഈസമയംമുതല്‍ക്കേ വാര്‍ഫ് കാഴ്ചക്കാരാല്‍ നിറഞ്ഞിരുന്നു. 10 മണിയോടെ കപ്പലുകളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങി. പതിനൊന്നു മണിയോടെ കാണികളുടെ നിര വാര്‍ഫിന്‍െറ കവാടം കടന്നു നീണ്ടു. ജഗതിയിലെ ബധിരവിദ്യാലയം ഉള്‍പ്പെടെ നിരവധി സ്കൂളുകളിലെ ആയിരക്കണക്കിനു കുട്ടികള്‍, അധ്യാപകര്‍ ഉള്‍പ്പടെ ജില്ലക്കകത്തും പുറത്തും നിന്നായി ആയിരക്കണക്കിനാളുകള്‍ കപ്പലിനകം കാണാന്‍ എത്തി. കപ്പലിനുള്ളിലെ സ്ഥലപരിമിതി കാരണം നിശ്ചിത എണ്ണം സന്ദര്‍ശകരെ വീതം നാവികസേന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഉള്ളിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടിരുന്നു. രണ്ടു കപ്പലുകളും അടുത്തടുത്തായിട്ടായിരുന്നു നങ്കൂരമിട്ടിരുന്നതെന്നതിനാല്‍ കാണികള്‍ക്ക് ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് എളുപ്പത്തില്‍ എത്താമായിരുന്നു. കപ്പലുകള്‍ക്ക് അകത്തും പുറത്തും കാവല്‍ നിന്ന ആയുധധാരികളായ കറുപ്പ് വസ്ത്രമണിഞ്ഞ കമാന്‍ഡോകളെ കണ്ട് കൊച്ചുകുട്ടികള്‍ അമ്പരന്നു. കപ്പല്‍ നിയന്ത്രിക്കുന്ന ബ്രിജ് എന്ന മുറി, കപ്പലിലെ ആയുധ വിന്യാസം, പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ സന്ദര്‍ശകര്‍ക്കു വിവരിച്ചു നല്‍കി. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്‍പ്പെടെ കപ്പലിനെക്കുറിച്ചെല്ലാം ക്യാപ്റ്റന്മാര്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു കൊടുത്തു. ഡിസംബര്‍ നാല് നാവികസേന ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ തുറമുഖങ്ങളില്‍ യുദ്ധക്കപ്പലടുപ്പിച്ച് പൊതുജനത്തിനുസന്ദര്‍ശിക്കാനവസരമൊരുക്കുന്നതിന്‍െറ ഭാഗമായിട്ടായിരുന്നു പരിപാടി. വിവിധതരം യന്ത്രതോക്കുകള്‍, തോളില്‍ വെച്ച് വിട്ടയക്കാനാകുന്ന ഉപരിതല മിസൈലുകള്‍ എന്നിവയാണ് കപ്പലിലെ പ്രധാന ആയുധങ്ങള്‍. ആയുധങ്ങളുടെ പ്രദര്‍ശനം, ടീഷര്‍ട്ടുകള്‍, ക്യാപ്പുകള്‍ എന്നിവയുടെ വില്‍പനയും ഒപ്പമുണ്ടായിരുന്നു. വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശം അനുവദിച്ചിരുന്നതെങ്കിലും തിരക്ക് കണക്കിലെടുത്ത് വൈകീട്ട് മൂന്നരയോടെ വാര്‍ഫിന്‍െറ ഗേറ്റ് അടച്ചു. ഈസമയം വാര്‍ഫിനുള്ളില്‍ നിന്നിരുന്ന അഞ്ഞൂറോളം സന്ദര്‍ശകര്‍ക്ക് കപ്പല്‍ കാണാനുള്ള അവസരം ലഭിച്ചെങ്കിലും പുറത്ത് കപ്പല്‍ കാണാന്‍ എത്തി കാത്തുനിന്ന നൂറുകണക്കിനുപേര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ഡല്‍ഹി പട്ടേല്‍ നഗര്‍ സ്വദേശി കമാന്‍ഡര്‍ ശശാങ്ക് ഭാര്‍ഗവ ആണ് ഐ.എന്‍.എസ് കല്പേനിയുടെ ക്യാപ്റ്റന്‍. മലയാളി ബന്ധമുള്ള ലഫ്.കമാന്‍ഡര്‍ വരുണ്‍ ഗുപ്തയാണ് ഐ.എന്‍.എസ് കബ്രയുടെ ക്യാപ്റ്റന്‍. കൊച്ചി സ്വദേശിനി സംഗീതയെ വിവാഹം ചെയ്തതിനാലാണ് വരുണിന് മലയാളി ബന്ധം. ആറു മാസം മുമ്പാണ് ശശാങ്ക് ഭാര്‍ഗവയും വരുണ്‍ ഗുപ്തയും ഇരു കപ്പലുകളിലും ക്യാപ്റ്റന്മാരായി ചുമതലയേറ്റത്. നാല് ഓഫിസര്‍മാരുള്‍പ്പെടെ ഓരോ കപ്പലിലും 54 വീതം നാവികരാണുള്ളത്. 2008ലെ മുംബൈ ആക്രമണശേഷമാണ് ഇത്തരം 10 ലഘു പടക്കപ്പലുകള്‍ നാവികസേന സ്വന്തമാക്കുന്നത്. കോര്‍ നിക്കോബാര്‍ വിഭാഗത്തിലുള്‍പ്പെട്ട ലക്ഷദ്വീപ് സമൂഹങ്ങളുടെ പേരുകളാണ് ഈ ലഘുപടക്കപ്പല്‍ ശ്രേണിക്കു നല്‍കിയിരിക്കുന്നത്. ഇവയുടെ സാന്നിധ്യം വന്നതോടെ തെക്കന്‍ കടല്‍മേഖലയില്‍ കടല്‍ക്കൊള്ളക്കാരുള്‍പ്പെടെയുള്ളവരുടെ ആക്രമണവും സാന്നിധ്യവും ഗണ്യമായി കുറഞ്ഞതായി ഇരു ക്യാപ്റ്റന്മാരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.