ബലിതര്‍പ്പണപുണ്യം നേടി പതിനായിരങ്ങള്‍

തിരുവനന്തപുരം: പിതൃക്കളുടെ ആത്മാവിന് പുണ്യം തേടി ജില്ലയില്‍ പതിനായിരങ്ങള്‍ വ്രതശുദ്ധിയോടെ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ ബലിതര്‍പ്പണം ആരംഭിച്ചു. പ്രധാന പിതൃതര്‍പ്പണ സ്നാനഘട്ടങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം, അരുവിക്കര, വര്‍ക്കല പാപനാശം, ജനാര്‍ദനസ്വാമിക്ഷേത്രം, കോവളം ആവാടുതുറ എന്നിവിടങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാനകേന്ദ്രങ്ങള്‍ക്ക് പുറമേ ചിറയിന്‍കീഴ് പുളിമൂട്ട് കടവ്, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം, അയിലം ശിവക്ഷേത്രം, കൊല്ലമ്പുഴ മഹാവിഷ്ണു ക്ഷേത്രം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുഴിത്തുറ ബലിക്കടവ്, കരകുളം മുല്ലശ്ശേരി ശ്രീഭദ്രകാളീ ക്ഷേത്രം, വേളി പൊഴിക്കര ഗണപതി ക്ഷേത്രം, വാഴമുട്ടം കുന്നുംപാറ സുബ്രഹ്മണ്യക്ഷേത്രം, തിരുമല അണ്ണൂര്‍ ഭഗവതി ക്ഷേത്രം, കുണ്ടമണ്‍ഭാഗം ഭഗവതിക്ഷേത്രം, വഴയില തമ്പുരാന്‍ ക്ഷേത്രം, ഇരുകുളങ്ങര ദുര്‍ഗാഭഗവതി ക്ഷേത്രം, പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളീ ക്ഷേത്രം, കരുമം ഇടഗ്രാമം ഗണപതിക്ഷേത്രം, അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രം, മരുതംകുഴി ക്ഷേത്രം, വെള്ളാര്‍, ത്രിവിക്രമംഗലം ക്ഷേത്രം, വെള്ളായണി തൃക്കുളങ്ങര ക്ഷേത്രം തുടങ്ങിയയിടങ്ങളിലും ബലിതര്‍പ്പണം നടന്നു. തിരക്ക് പരിഗണിച്ച് ഓരോ ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡ് സ്പെഷല്‍ ഓഫിസര്‍മാരെ നിയോഗിച്ചിരുന്നു. പലയിടത്തും സ്പെഷല്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിച്ചു. പൊലീസിനെ കൂടാതെ ഫയര്‍ഫോഴ്സ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, ടൂറിസം പൊലീസ് എന്നിവരുടെ നേതൃത്വത്തിലും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബലിതര്‍പ്പണത്തിനത്തെിയവര്‍ക്കായി കെ.എസ്.ആര്‍.ടി.സി എല്ലാ റൂട്ടുകളിലും പ്രത്യേക സര്‍വിസ് നടത്തി. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. നഗരത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷും റൂറലില്‍ എസ്.പി കെ. ഷെഫീന്‍ അഹമ്മദുമാണ് സുരക്ഷക്ക് നേതൃത്വം നല്‍കിയത്. വര്‍ക്കല: പതിനായിരങ്ങളാണ് പാപനാശം ബലിഘട്ടത്തില്‍ പിതൃതര്‍പ്പണം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ രാത്രി എട്ടുവരെയായിരുന്നു ബലിതര്‍പ്പണ സമയം. വ്യാഴാഴ്ച സന്ധ്യ മുതല്‍ തന്നെ പാപനാശം തീരത്തേക്ക് ആയിരങ്ങള്‍ ഒഴുകിയത്തെി. നൂറോളം തന്ത്രിമാര്‍ കാര്‍മികത്വം വഹിച്ചു. ബലിമണ്ഡപത്തില്‍ ഒരേസമയം നൂറോളം പേര്‍ക്ക് കര്‍മങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. ചുറ്റിലും തയാറാക്കിയ താല്‍ക്കാലിക പന്തലിലും ഭക്തര്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ വര്‍ക്കലയില്‍നിന്ന് പാപനാശത്തേക്കുള്ള എല്ലാ റോഡുകളും തിരക്കിലമര്‍ന്നു. പതിവുപോലെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പുന്നമൂട് ജങ്ഷന്‍ ട്രാഫിക് കുരുക്കിലായി. ഇടവ, പാരിപ്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കൂടി രണ്ടുദിശകളില്‍ നിന്നുമത്തെി വണ്‍വേയില്‍ ചേര്‍ന്നതോടെ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്ക് ഏറെ ക്ളേശിക്കേണ്ടിവന്നു. വെള്ളിയാഴ്ച രാവിലെ 11.30വരെയും മൈതാനം മുതല്‍ പുന്നമൂട് വരെ നീണ്ട ഗതാഗതക്കുരുക്ക് കാണാമായിരുന്നു. ബലിയിട്ടശേഷം ഭക്തര്‍ ജനാര്‍ദനസ്വാമി ക്ഷേത്രത്തിലത്തെി വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. തിലഹവനത്തിനും മറ്റ് പൂജകള്‍ക്കുമായി ക്ഷേത്രപരിസരത്തും പാപനാശം തീരത്തും ദേവസ്വം ബോര്‍ഡിന്‍െറ പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടായിരുന്നു. ക്ഷേത്രക്കുളം നവീകരിക്കുന്നതിനായി വറ്റിച്ചതിനാല്‍ കുളിക്കുന്നതിന് ഭക്തര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. കുളത്തിനു സമീപത്തെ 70 ഷവറുകളിലും തീരത്തെ നീരുറവകളിലും തിക്കും തിരക്കും രൂക്ഷമായിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 650ലധികം പൊലീസുകാരാണ് സുരക്ഷാജോലികള്‍ നിര്‍വഹിച്ചത്. വര്‍ക്കല കഹാര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എന്‍. അശോകന്‍, വര്‍ക്കല താലൂക്ക് തഹസില്‍ദാര്‍ എ.സി. ബാബു എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി. തിരുവല്ലം: പരശുരാമക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ കെട്ടിനകത്ത് മൂന്നും നാലമ്പലത്തിന് പുറത്ത് രണ്ടും ആറ്റിനക്കരെയും കടവിലും ഓരോന്നുവീതവും ബലിമണ്ഡപങ്ങള്‍ ഒരുക്കിയിരുന്നു. ഇവിടെ ഒരേ സമയം 3500 പേര്‍ക്കാണ് തര്‍പ്പണസൗകര്യമൊരുക്കിയിരുന്നത്. പുലര്‍ച്ചെ 2.30ന് ബലികര്‍മം ആരംഭിച്ചതുമുതലുള്ള തിരക്ക് ഉച്ചവരെ തുടര്‍ന്നു. 50000ത്തിലധികം പേര്‍ ഇത്തവണയത്തെിയെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. 30 പ്രധാന പുരോഹിതന്മാരും 300 പരികര്‍മികളും ചടങ്ങിന് നേതൃത്വം നല്‍കി. ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സേവനവും കാര്യക്ഷമമായിരുന്നു. തിരുവല്ലം കൂടാതെ കോവളം ആവാടുതുറ, പനത്തുറ പൊഴിക്കര, സമുദ്ര ബീച്ച്, മുല്ലൂര്‍ കടപ്പുറം എന്നിവിടങ്ങളിലും ബലികര്‍മം നടന്നു. വെഞ്ഞാറമൂട്: വാമനപുരംകൂറ്റൂര്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. ക്ഷേത്ര ആറാട്ടുകടവില്‍ സജ്ജീകരിച്ച പ്രത്യേക പന്തലില്‍ പുലര്‍ച്ചെ മുതല്‍ വൈക്കം തെക്കേടത്ത് ഇല്ലത്തില്‍ സോമന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും ചേര്‍ന്ന് ബലിതര്‍പ്പണത്തിനത്തെിയവര്‍ക്ക് പ്രഭാതഭക്ഷണവും ഒരുക്കി. കിളിമാനൂര്‍: ക്ഷേത്ര സംരക്ഷണ സമിതി മഹാദേവേശ്വരം ശാഖയുടെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം നടന്നു. ശ്രീമഹാദേവേശ്വരം തേവരുകടവില്‍ നടന്ന ബലിതര്‍പ്പണത്തിന് ബിനീഷ് മേലടൂര്‍ കാര്‍മികത്വം വഹിച്ചു. 5000ത്തോളം പേര്‍ ബലിതര്‍പ്പണം നടത്തി. കിളിമാനൂര്‍ എള്ളുവിളക്ഷേത്രം, നഗരൂര്‍ തേക്കിന്‍കാട് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.