ഗുരുവായൂര്‍: റെയില്‍വേ ഗേറ്റ്മാനായ എം.എഫ്. നിക്സണിെൻറ കരുതലും സൂക്ഷ്മതയും രക്ഷിച്ചത് നിരവധിപേരുടെ വിലപ്പെട്ട ജീവൻ. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ആരും തൊടാതിരിക്കാൻ ഇരിങ്ങപ്പുറം മൈത്രി റോഡില്‍ ചൊവ്വാഴ്ച പാതിരാവില്‍ കാവലിരുന്നാണ് ഇൗ യുവാവ് നാടിെൻറ കാവലായത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിലെ റയല്‍ മാഡ്രിഡും ബയണ്‍ മ്യൂണിക്കും തമ്മിലുള്ള കളി ടി.വിയില്‍ കണ്ട ശേഷം കൂട്ടുകാരനായ സി.ജെ. ലിേൻറായെ ഇരിങ്ങപ്പുറത്തുള്ള വീട്ടില്‍ വിട്ട് മടങ്ങുകയായിരുന്നു നിക്‌സണ്‍. അപ്പോഴാണ് റോഡില്‍ വൈദ്യുതി കമ്പി വീണുകിടക്കുന്നത് കണ്ടത്. കാര്യമാക്കാതെ അല്‍പം മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് ബൈക്ക് തിരിച്ച് കമ്പി കിടന്ന സ്ഥലത്തെത്തി. പ്രഭാത നടത്തത്തിനോ പത്ര വിതരണത്തിനോ പാല്‍ വിതരണത്തിനോ പോകുന്നവര്‍ കമ്പിയില്‍ ചവിട്ടുമെന്നുറപ്പ്. വൈദ്യുതി ബന്ധം നിലച്ചിട്ടില്ലെങ്കില്‍ നിരവധിപേരുടെ മരണത്തിന് ഇടയാക്കും. കെ.എസ്.ഇ.ബി ഓഫിസില്‍ വിളിച്ചപ്പോഴാണ് അപകടത്തിെൻറ ഗുരുതരാവസ്ഥ ബോധ്യമായത്. പൊട്ടിവീണ കമ്പിയില്‍ വൈദ്യുതി പ്രവഹിക്കുന്നുണ്ട്. തങ്ങള്‍ എത്തും വരെ കാവലിരിക്കാന്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്ന് നിർദേശം നൽകി. സുഹൃത്ത് ലിേൻറായെ വിളിച്ച് സ്ഥലത്തുവരാന്‍ നിക്‌സണ്‍ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തുംവരെ ഇവര്‍ റോഡിെൻറ ഇരുഭാഗത്തുമായി കാവലിരുന്നു. അധികം താമസിയാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസ് ഊരിയ ശേഷം പൊട്ടിയ കമ്പി രാത്രി തന്നെ പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് സഹായം ചെയ്ത് എല്ലാം കഴിഞ്ഞാണ് നിക്‌സണ്‍ വീട്ടിലേക്ക് മടങ്ങിയത്. ഗുരുവായൂര്‍ സ്റ്റേഷന് സമീപമുള്ള കര്‍ണംകോട് റെയില്‍വേ ഗേറ്റിലെ കാവല്‍ക്കാരനായ നിക്‌സണ്‍ ഗുരുവായൂര്‍ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.