കുന്നംകുളം: നഗരത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ പാനീയ വില്‍പന സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കി. നഗരസഭയില്‍ വിളിച്ചുചേര്‍ത്ത സ്ഥാപന ഉടമകളുടെ യോഗത്തില്‍ വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ കുറിച്ച് നഗരസഭ ഉദ്യോഗസ്ഥർ വിശദീകരിച്ചു. മാലിന്യം സംസ്‌കരിക്കാന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ സംവിധാനമുണ്ടാക്കാനാണ് നിര്‍ദേശം. സ്വന്തമായി സംസ്‌കരണ സംവിധാനം ഒരുക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കും. പൊതുകാനകളിലേക്ക് മലിനജലം ഒഴുക്കുന്നത് നിര്‍ത്തണം. അല്ലാത്തപക്ഷം നടപടി സ്വീകരിക്കും. ഖരമാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കാത്തവര്‍ക്ക് നഗരസഭ സൗകര്യമൊരുക്കും. ജൈവ, അജൈവ മാലിന്യം വേർതിരിച്ചാൽ കുടുംബശ്രീ മുഖേന സ്വീകരിക്കും. നഗരത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളിലും മലിനജലം സംസ്‌കരിക്കാന്‍ സംവിധാനമില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്ന് മാസത്തെ കാലാവധിയും നല്‍കി. ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമ ഗംഗാധരന്‍, കെ.കെ. മുരളി, ഷാജി ആലിക്കൽ, ഗീത ശശി, മിഷ സെബാസ്റ്റ്യന്‍, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്രണ്ട് കെ.എസ്. ലക്ഷ്മണന്‍, എന്‍വയേണ്‍മെൻറ് എന്‍ജിനീയര്‍ വിഘ്‌നേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.