പട്ടിക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ തുരങ്ക നിർമാണത്തിലെ അപാകതകൾക്കെതിരെ ജനകീയ സമര സമിതി നടത്തുന്ന സമരം തുടരാൻ തീരുമാനിച്ചു. ഞായറാഴ്ച കിഴക്കേ തുരങ്കമുഖത്തിൽ സമിതി പ്രതിഷേധ യോഗം ചേർന്നു. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പാവുന്നതു വരെ സമരം തുടരാനാണ് തീരുമാനം. തുരങ്കത്തിെൻറ പടിഞ്ഞാറ് ഭാഗത്ത് വഴുക്കുമ്പാറ മുതൽ കുതിരാൻ കയറ്റം വരെ 300 മീറ്റർ ഭൂമി ദേശീയപാത നിർമാണത്തിന് ഏറ്റെടുത്തിട്ടുണ്ട്. നിർമാണ കമ്പനി ദേശീയപാത അതോറിറ്റിക്ക് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിൽ മേഖലയിൽ സർവിസ് റോഡ് നിർമിക്കുമെന്നാണ് പറയുന്നത്. എന്നാൽ തുരങ്കപാത യാഥാർഥ്യമാകുന്നതോടെ നിലവിലെ പാത പൂർണമായും ഉപേക്ഷിക്കാനാണ് കമ്പനി നീക്കം. ഇത് അംഗീകരിക്കില്ലെന്നും സർവിസ് റോഡ് നിർമിച്ച് നിലവിലെ പാതയുമായി ബന്ധിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. തുരങ്കത്തിനകത്ത് അപകടമോ അറ്റകുറ്റപ്പണിയോ വേണ്ടിവന്നാൽ ഇത് ബദൽ പാതയായി ഉപയോഗിക്കാം. നഷ്ടപരിഹാരത്തിെൻറ കാര്യത്തിലെ അവ്യക്തത അവസാനിപ്പിക്കണമെന്നും രണ്ടാം ഘട്ടം നഷ്ടപരിഹാര വിതരണത്തിന് പരാതി സ്വീകരിച്ച് നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുരങ്കത്തിെൻറ സുരക്ഷക്ക് ഭീഷണിയാകാത്ത വിധത്തിൽ റിസർവോയറിന് അപ്പുറത്തെങ്കിലും ബസ് വേ നിർമിക്കണമെന്നും അപകടാവസ്ഥയിലായ പാറകൾ പൊട്ടിച്ചു നീക്കാതെ ട്രയൽ റൺ നടത്തരുതെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ജോർജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. നിബു ചിറമ്പാട്ട് അധ്യക്ഷത വഹിച്ചു. ടി.പി. ജോർജ്, പി.ജെ. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഡെയ്സി പായപ്പൻ, സാലി തങ്കച്ചൻ, ടി.എ. ജയ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.