മേത്തല:- കൊടുങ്ങല്ലൂരിലെ പ്രധാന പ്ലാസ്റ്റിക് വ്യാപാര സ്ഥാപനം അഗ്നിക്കിരയായി. മിന്നലിനെ തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിലെ സാധന സാമഗ്രികൾ പൂർണമായി നശിച്ചു. കെട്ടിടവും കടയിലെ സാധനങ്ങളും ഉൾപ്പെടെ ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സമീപത്തെ രണ്ട് വീടുകൾക്കും കേട് പറ്റി. ചേരമാൻ ജുമാമസ്ജിദിന് തെക്ക് വശത്ത് തിരുവഞ്ചിക്കുളം വളവിൽ പ്രവർത്തിക്കുന്ന പ്രഗതി പ്ലാസ്റ്റിക് എന്ന വ്യാപാരശാലയാണ് കത്തിനശിച്ചത്. ഉണ്ടേക്കടവിൽ താമസിക്കുന്ന തറയിൽപ്പുറത്ത് ചന്ദ്രെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സീസൺ ആയതിനാൽ സ്ഥാപനത്തിൽ കൂടുതൽ പ്ലാസ്റ്റിക് സാധനങ്ങൾ സൂക്ഷിച്ചിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർ പായകൾ, കൊട്ടകൾ, റോപ്പ് എന്നിവയുടെ വൻ തോതിലുള്ള ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. ബുധനാഴ്ച അർധരാത്രി ശക്തമായ മിന്നലുണ്ടായിരുന്നു. സ്ഥാപനത്തിെൻറ മുകളിൽ താമസിച്ചിരുന്ന കെട്ടിട ഉടമ കാരഞ്ചേരി പ്രവീൺ ഷേണായിയുടെ വീടിനും സഹോദരൻ പ്രശാന്തിെൻറ വീടിനുമാണ് കേട് സംഭവിച്ചത്. പ്രവീൺ ഷേണായിയുടെ വീടിെൻറ ജനൽ പാളികൾ മുഴുവനായും തകർന്നു. വീട്ടുപകരണങ്ങൾക്കും കേട് സംഭവിച്ചു. വീടിെൻറ ചുമരുകളിലും മറ്റും കറുത്ത പുകയായി. സ്ഥാപനത്തിെൻറ തൊട്ടരികിൽ താമസിക്കുന്ന പ്രശാന്തിെൻറ വീടിെൻറ ജനൽ പാളികൾക്കും, വീടിനും തീപിടിത്തത്തിൽ കേട് പറ്റി. ഇവരുടെ പറമ്പിൽനിന്നിരുന്ന വൈദ്യുതി തൂണിെൻറ സ്റ്റേ കമ്പി ഉരുകി പൊട്ടിയതോടെ പറവൂർ ഫീഡറിലേക്കുള്ള 11 -കെ.വി ലൈൻ പോകുന്ന തൂൺ താഴേക്ക് ചരിഞ്ഞു. കമ്പികൾ താഴ്ന്ന് കൂട്ടിമുട്ടി പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. തൂൺ മാറ്റിയതിനെ തുടർന്നാണ് ദേശീയ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനായത്. വ്യാഴാഴ്ച ആറ് മണി വരെ ഗതാഗതം തടസ്സപ്പെട്ടു. മിന്നലുണ്ടായി അൽപസമയം കഴിഞ്ഞപ്പോൾ താഴെയുള്ള കടയിൽനിന്ന് പുകയും തീയും ഉയരുന്നതാണ് കണ്ടത്. വീട്ടുകാർ മോട്ടോർപമ്പ് ചെയ്ത് തീയണക്കാൻ ശ്രമിച്ചെങ്കിലും അടുത്തേക്ക് ചെല്ലാൻ പറ്റാത്ത വിധം സ്ഥാപനത്തിൽ തീ ആളിപടരുകയായിരുന്നു. ഇതേ തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയിട്ടും തീയണക്കാനായില്ല. ഒരുവാഹനം തിരിച്ചുപോയി വെള്ളമെടുത്ത് എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ട് വർഷമായി ചന്ദ്രൻ ഈ സ്ഥാപനം ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.