പൊന്നുപോലെ വിളയിച്ചു; പക്ഷേ, സൗബിെൻറ കൃഷിയിടത്തിൽ കണ്ണീര് ബാക്കി

ഇരിങ്ങാലക്കുട: 20 വര്‍ഷത്തോളമായി തരിശ്ശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കി ഇറക്കിയ നെല്‍കൃഷി മഴ പെയ്തതോടെ കൊയ്തെടുക്കാന്‍ കഴിയാതെ യുവ കര്‍ഷകന്‍. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മരോട്ടിക്കല്‍ സൗബിനാണ് കൃഷി ചെയ്ത 13 ഏക്കർ പാടശേഖരത്തില്‍ നിന്ന് വിളവെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നത്. മുരിയാട് കായല്‍ മേഖലയില്‍പ്പെട്ട കോക്കറചാല്‍ പാടശേഖരസമിതിയുടെ കീഴിലുള്ള പാടശേഖരത്തിലാണ് സൗബിന്‍ കൃഷിയിറക്കിയത്. 12 വര്‍ഷത്തോളം വിദേശത്തായിരുന്നു സൗബിന്‍. കൃഷിയോടുള്ള താല്‍പര്യമാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ സൗബിനെ കൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. തരിശ്ശായികിടന്ന പാടശേഖരം മൂന്നര ലക്ഷത്തോളം രൂപ ചെവഴിച്ചാണ് കൃഷിയോഗ്യമാക്കി മട്ട ത്രിവേണി വിതച്ചത്. സമീപം കൃഷി ചെയ്തവര്‍ കുറച്ച് ദിവസം മുമ്പെ നെല്ല് കൊയ്തെടുത്തെങ്കിലും മൂപ്പെത്താത്തതിനാല്‍ സൗബിന് നെല്ല് കൊയ്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്‍കതിരുകളെല്ലാം ഒടിഞ്ഞുവീണു. കൊയ്ത്ത് യന്ത്രം വരുത്തി കൊയ്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പാടത്തേയ്ക്കിറക്കിയപ്പോള്‍ യന്ത്രം താഴ്ന്നു. ഇതോടെ അവര്‍ പിന്‍മാറി. രണ്ടുദിവസമായി തുടരുന്ന മഴ പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിച്ചു. മോട്ടോര്‍ ഉപയോഗിച്ച് പാടത്തുനിന്നും വെള്ളം അടിച്ചുകളയുന്നുണ്ടെങ്കിലും ഇനി യന്ത്രമിറക്കാന്‍ കഴിയില്ലെന്ന് സൗബിന്‍ പറഞ്ഞു. പൊറത്തിശ്ശേരി കൃഷി ഭവനിലും ബ്ലോക്കിലും അറിയിച്ചെങ്കിലും ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ കൊയ്ത്തുയന്ത്രം ഇറങ്ങാത്ത പാടത്ത് കൂലിക്ക് ആളുകളെ വെച്ച് കൊയ്തെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയിലാണ് സൗബിന്‍ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.