മഴയിൽ പിടിച്ചുനിൽക്കാനാവാതെ ഗ്രമീണ റോഡുകൾ കുടുങ്ങിക്കുലുങ്ങി ഗ്രാമീണ യാത്രകൾ

ചാലക്കുടി: അറ്റകുറ്റപ്പണികള്‍ നടത്താത്ത റോഡുകൾ കനത്ത മഴപെയ്തതോടെ നിശ്ശേഷം തകർന്നു. ഉൾനാടൻ റോഡുകളിൽ സഞ്ചാരയോഗ്യമായി അവശേഷിക്കുന്നത് വളരെ കുറച്ചുമാത്രം. മഴക്കാലം ആരംഭിച്ചതോടെ ചാലക്കുടിയിലേയും കോടശേരി, കൊരട്ടി, മേലൂര്‍, അതിരപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിലെയും പല റോഡുകളുടെയും സ്ഥിതി ശോച്യമാണ്. വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടത് വാഹന യാത്ര ദുരിതമാക്കുകയാണ്. ചില റോഡുകള്‍ ടാറിങ്ങ് നടത്താനുള്ള അനുമതിയായെങ്കിലും മഴ മൂലം നിർമാണം മുടങ്ങി കിടക്കുകയാണ്. വേനലിൽ ടാറിങ്ങും മറ്റ് അറ്റകുറ്റപ്പണികളും നടത്താത്തതാണ് പെട്ടന്ന് ഇവ തകരാൻ കാരണം. ജില്ല പഞ്ചായത്തി​െൻറ കീഴിലുള്ള ചായ്പന്‍കുഴി-വെട്ടിക്കുഴി-വെറ്റിലപ്പാറ റോഡിൽ ടാറിങ് മുടങ്ങിക്കിടക്കുകയാണ്. ഇരുപതോളം സ്‌കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും സര്‍വിസ് നടത്തുന്ന ഈ റോഡി​െൻറ ടാറിങ് ഒരു ദിവസം നടത്തി നിർത്തിവെച്ചു. നിര്‍മാണ സാമഗ്രികള്‍ മഴ മാറുന്നതും കാത്ത് കൂട്ടിയിട്ട അവസ്ഥയിലാണ്. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന കോടശേരി പഞ്ചായത്തിലെ പ്രധാന റോഡായ ചൗക്ക-ചെട്ടിക്കുളം റോഡ് കുണ്ടുംകുഴിയുമായി. ചെട്ടിക്കുളം ഭാഗത്ത് കുറച്ച് ടാറിങ് നടത്തിയെങ്കിലും പിന്നീട് നാളുകളായി പണി നിലച്ച് കിടക്കുകയാണ്. താഴൂര്‍-പരിയാരം റോഡ് വലിയ ഗര്‍ത്തങ്ങളായി പലയിടത്തും ചളി കെട്ടികിടക്കുന്ന അവസ്ഥയിലാണ്. നിരവധി വിദ്യാര്‍ഥികളടക്കം സഞ്ചരിക്കുന്ന കാരപ്പാടം-കുറ്റിച്ചിറ കോളനി റോഡും മാസങ്ങളായി വഷളായി കിടക്കുന്നു. ഈ മേഖലയിലെ കുറ്റിച്ചിറ-ചായ്പന്‍കുഴി റോഡും ശോച്യാവസ്ഥയിലാണ്. കുറ്റിക്കാട്-കുണ്ടുകുഴിപ്പാടം റോഡ് നിരവധി വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ അവശേഷിക്കുകയാണ്. കൊരട്ടി പഞ്ചായത്തില്‍ നാലുകെട്ട്- കൊരട്ടി റോഡില്‍ കോനൂര്‍ മുതല്‍ വാലുങ്ങാമുറിവരെയുള്ള ഭാഗത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ടാണ്. അഴുക്കുചാലി​െൻറ അഭാവമാണ് പ്രധാന കാരണം. മേലൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ മേലൂര്‍- ഏഴാറ്റുമുഖം റോഡ് പലയിടത്തും തകര്‍ന്നു കിടക്കുന്നു. അതിരപ്പിള്ളി, ഏഴാറ്റുമുഖം ഭാഗത്തേക്ക് ധാരാളം വിനോദസഞ്ചാരികള്‍ പോകുന്നതാണ് ഈ വഴി. പൂലാനി മുതല്‍ അടിച്ചിലി വരെയുള്ള ഭാഗത്ത് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ചാലക്കുടി നഗരസഭ പ്രദേശത്തും ചില പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും അകലെയാണ്. മുനിസിപ്പല്‍ വാര്‍ഡിലെ പഴയ ട്രാംവേ റോഡി​െൻറ പടിഞ്ഞാറ് ഭാഗം പൂർണമായും തകർന്നു. മൂന്നു വര്‍ഷത്തിലേറെയായി ഇവിടെ പണികള്‍ നടന്നിട്ട്. 20 ലക്ഷത്തോളം രൂപയാണ് ഇത് ടാറിടാന്‍ ആവശ്യമായി വരുന്നത്. ഫണ്ടി​െൻറ അപര്യാപ്തതമൂലം പണികള്‍ മാറ്റിവച്ചതോടെ ഇതി​െൻറ നവീകരണം അനിശ്ചിതത്വത്തിലായി. റയില്‍വേ സ്റ്റേഷന്‍ റോഡി​െൻറ ട്രങ്ക് റോഡ് ജങ്ഷന്‍ ഭാഗം കുഴികളും വിള്ളലുകളുമായി കിടക്കുകയാണ്. അതുപോലെ പഴയ ദേശീയപാതയുടെ സ​െൻറ് ജെയിംസ് മുതല്‍ ആശ്രമം കവലവരെ തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.