ഗുരുവായൂര്‍: റോഡരികില്‍ നിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപയടങ്ങിയ ബാഗ് ഓട്ടോ ഡ്രൈവര്‍ ഉടമക്ക് തിരികെ നല്‍കി. കൈരളി ജങ്ഷനില്‍ ഓട്ടോയോടിക്കുന്ന കുരഞ്ഞിയൂര്‍ സ്വദേശി കോഴിപ്പുറത്ത് ജീവനാണ് പണം തിരികെ നല്‍കിയത്. കെട്ടിട നിര്‍മാണ കരാറുകാരനായ മമ്മിയൂര്‍ സ്വദേശി അറക്കല്‍ പോളിനാണ് പണം തിരികെ ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് ഓട്ടം പോകുന്നതിനിടെ മമ്മിയൂര്‍ എല്‍.എഫ് സ്‌കൂളിന് സമീപത്തു നിന്ന് ജീവന് ബാഗ് ലഭിച്ചത്. ഉടൻ ടെമ്പിള്‍ പൊലീസില്‍ വിവരം അറിയിച്ചു. ബാഗിലുണ്ടായിരുന്ന പോക്കറ്റ്് ബുക്കിലെ ഫോണ്‍ നമ്പറില്‍ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ പോളിെൻറ സുഹൃത്തായ ജയശ്രീ തിയറ്ററിലെ ജീവനക്കാരന്‍ വി.എസ്. ധനപാലിനെയാണ് ലഭിച്ചത്. ധനപാലന്‍ വഴിയാണ് പോളിനെ കണ്ടെത്തിയത്. ധനപാലന്‍ വിളിക്കുമ്പോള്‍ നഷ്ടപ്പെട്ട പണം അന്വേഷിച്ചു നടക്കുന്ന തിരക്കിലായിരുന്നു പോള്‍. സ്റ്റേഷനിലെത്തി എ.എസ്.ഐ. കെ. ഓമനക്കുട്ടെൻറ സാന്നിധ്യത്തില്‍ ബാഗ് കൈമാറി. സത്യസന്ധതക്ക് മാതൃകയായ ജീവനെ ജനമൈത്രി വളൻറിയറായി നിയമിച്ചതായി പൊലീസ് അറിയിച്ചു. അര്‍ബന്‍ ബാങ്ക്, നേതൃമാറ്റ വിവാദം: കൗണ്‍സിലര്‍മാരിലെ ഭിന്നത തുടരുന്നു ഗുരുവായൂര്‍: കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ ഭിന്നത തുടരുന്നു. വ്യാഴാഴ്ച നടക്കുന്ന നഗരസഭ കൗണ്‍സിലിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത പാര്‍ലമെൻററി പാര്‍ട്ടി യോഗത്തില്‍ പകുതിയോളം കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല. അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രതിപക്ഷ നേതൃമാറ്റമെന്ന ആവശ്യവുമാണ് ഭിന്നതക്ക് കാരണം. യോഗത്തില്‍ പങ്കെടുത്തവര്‍ തന്നെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എ.ടി. ഹംസ, പ്രസാദ് പൊന്നരാശേരി, ബഷീര്‍ പൂക്കോട്, ടി.കെ. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പകുതിയോളം പേരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞിരുന്നു. ഇതിനിടെ ബാങ്ക് പ്രശ്‌നത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ വിളിക്കാനും നീക്കം നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗം നിര്‍ണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.