ഈ നന്മക്ക് ഒരായിരം ലൈക്ക്

കാട്ടൂർ: ലൈക്കിനും ഷെയറിനും പിറകെ പോകുന്നവർ മാത്രമല്ല, നന്മയുടെ കരം പിടിക്കുന്നവരും കൂടിയുണ്ട് സാമൂഹിക മാധ്യമ ലോകത്തെന്നതിന് കാട്ടൂരിൽനിന്ന് ഒരു ഉദാഹരണംകൂടി. സോഷ്യൽ മീഡിയക്കൊപ്പം പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ വഴി തെറ്റി വന്ന മാനസിക വൈകല്യമുള്ള വൃദ്ധന് ആശ്വാസമായി. വെള്ളിയാഴ്ച വൈകീട്ടോടെ കാട്ടൂർ താണിശ്ശേരിയിൽ കണ്ട അങ്കമാലി മലയാറ്റൂർ സ്വദേശിയായ 70കാരൻ പ്രേമചന്ദ്രനാണ് കൂട്ടായ്മയുടെ ഇടപെടൽ മൂലം തിരിച്ച് കുടുംബത്തിലെത്താനായത്. അപരിചിതനെ കണ്ട നാട്ടുകാർ പേരും സ്ഥലവും ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. സുഖമില്ലാത്തയാളാണെന്ന് ബോധ്യപ്പെട്ടതോടെ വഴിയിൽ ഉപേക്ഷിക്കുന്നത് അപകടമാകുമെന്ന് താണിശ്ശേരി സ്വദേശികളായ അൻഷാദിനും ജിഷാറിനും തോന്നി. ഉടൻ കാട്ടൂർ പൊലീസ്, പൊലീസ് കെയർ കമ്മിറ്റി അംഗം ഷെമീർ എളേടത്ത്, പഞ്ചായത്തംഗം ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ടു. അങ്ങനെ പ്രേമചന്ദ്രന് തൽകാല സംരക്ഷണം ഒരുക്കി. അൻഷാദും ജിഷാറും ചേർന്ന് താമസത്തോടൊപ്പം ഭക്ഷണവും വസ്ത്രവും സംഘടിപ്പിച്ചു നൽകി. പിന്നീട് ഫേസ് ബുക്ക്, വാട്സ്ആപ്പ്, തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ബന്ധുക്കളെ തേടി പ്രേമചന്ദ്ര​െൻറ ഫോട്ടോ അടക്കമുള്ള വാർത്തയും പ്രചരിപ്പിച്ചു. വാർത്ത അറിഞ്ഞ പ്രേമചന്ദ്ര​െൻറ മകൻ ബിജു ഫോണിൽ ബന്ധപ്പെട്ടു. ഒമ്പതു ദിവസം മുന്നെ കാണാതായ അച്ഛനെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ബിജു. അതിനിടെയാണ് വാട്സ്ആപ്പ് സന്ദേശം എത്തിയത്. ശനിയാഴ്ച രാവിലെ കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തി അച്ഛനെ കണ്ടതോടെ മകൻ വികാര ഭരിതനായി. ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. വഴിയിൽ കാണപ്പെടുന്ന അപരിചിതരെ തെറ്റിദ്ധരിച്ച് ഉപദ്രവിക്കുന്ന ഈ കാലത്ത് മാനസികനില തകരാറിലായ ത​െൻറ അച്ഛനെ സംരക്ഷിച്ച നാട്ടുകാരോടും പൊലീസിനോടും, യാത്ര പറഞ്ഞ് മകനും അച്ഛനും യാത്രയായി. കാട്ടൂർ ജനമൈത്രി പൊലീസ് അഡി: എസ്.ഐ ഗംഗാധരൻ, പി.ആർ.ഒ. എം.ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ.വേലായുധൻ, സി.പി.ഒ സുധീർ, കാറളം പത്താം വാർഡംഗം ശ്രീജിത്ത് എന്നിവരും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.