തൃശൂര്‍: പ്രളയത്തെത്തുടര്‍ന്ന് താറുമാറായ നീങ്ങുന്നു. ആറാട്ടുപുഴയിലെ ബണ്ട് റോഡ് പൊട്ടിയതിനെത്തുടര്‍ന്ന് വെള്ളത്തിലായ പടിഞ്ഞാറന്‍ മേഖല ഇപ്പോഴും വെള്ളക്കെട്ടിലാണ്. മേഖലയിൽ പല സ്ഥലങ്ങളിലും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിൽ കരുവന്നൂർ ചെറിയപാലം വരെയാണ് ബസ് സർവീസുള്ളത്. തൃശൂര്‍ -വാടാനപ്പള്ളി റൂട്ടില്‍ തൃശൂരില്‍ നിന്ന് ചേറ്റുപുഴ വരെ മാത്രവും സർവിസ് നടത്തുന്നത്. കാഞ്ഞാണി പെരുമ്പുഴ പാടത്തും വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് ഇവിടെയും മൂന്നു ദിവസമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ എത്തുന്നവരെ ഇരു ഭാഗങ്ങളിലേക്കും ടോറസ് ലോറികളില്‍ നാട്ടുകാരുടെ സാഹായത്തോടെയാണ് എത്തിക്കുന്നത്. പടിഞ്ഞാറന്‍ മേഖല ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ചേര്‍പ്പ് റൂട്ടില്‍ ചിറയ്‌ക്കല്‍ മേഖലയില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തൃപ്രയാര്‍ മേഖലയിലേക്കും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കുതിരാനില്‍ ഭാഗികമായാണ് ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. എസ്.എന്‍ പുരം, മതിലകം മേഖലയില്‍നിന്ന് തൃശൂരിലേക്ക് അരിപ്പാലം റോഡ് ഒഴികെയുള്ള റോഡിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് പൂർണമായും ഒഴിവായില്ലെങ്കിലും പുഴയ്‌ക്കലിലൂടെ ബസുകള്‍ അടക്കമുള്ള വാഹനങ്ങളുടെ സർവിസ് നടത്തുന്നുണ്ട്. തൃശൂരില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്കും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട കുറാഞ്ചേരി ഭാഗത്ത് ഇനിയും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. നേരത്തെ പാര്‍ളിക്കാട് സെൻററില്‍ നിന്നാണ് ഗതാഗതം തിരിച്ചു വിട്ടിരുന്നതെങ്കില്‍ ഇന്നലെ രാവിലെ മുതല്‍ കുറാഞ്ചേരി പാലം വഴിയാക്കി മാറ്റിയിട്ടുണ്ട്. പാലം തൃശൂരിലേക്കുള്ള വാഹനങ്ങള്‍ മിണാലൂരിലേക്കാണ് കയറുന്നത്. ഗുരുവായൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടെങ്കിലും ഗതാഗതത്തിന് തടസ്സം നേരിടുന്നില്ല. ചെന്ത്രാപ്പിന്നി ഭാഗത്താണ് കൂടുതല്‍ വെള്ളക്കെട്ടുള്ളത്. തൃശൂര്‍-പറപ്പൂര്‍ വഴി ചാവക്കാട്, തൃശൂര്‍-ഗുരുവായൂര്‍ പാവറട്ടി -കാഞ്ഞാണി , ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍, തൃശൂര്‍-പട്ടിക്കാട് പീച്ചി, തൃശൂര്‍-പുത്തൂര്‍- മരോട്ടിച്ചാല്‍ റൂട്ടില്‍ പൂത്തന്‍കാട് വരെ, തൃശൂര്‍-മെഡിക്കല്‍ കോളജ്, തൃശൂര്‍-വരന്തരപ്പിള്ളി-ആമ്പല്ലൂര്‍, തൃശൂര്‍-മണ്ണുത്തി, തൃശൂര്‍-താണിക്കുടം-പൊങ്ങണംകാട്, തൃശൂര്‍-ചേലക്കര-തിരുവില്വാമല, കൊടകര -വെള്ളിക്കുളങ്ങര, കുന്നംകുളത്ത് നിന്നും എല്ലാഭാഗത്തേക്കും, കൊടുങ്ങല്ലൂരില്‍ നിന്ന് പറവൂരിലേക്കും ഗുരുവായൂരിലേക്കും ബസുകള്‍ സര്‍വിസ് നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.