മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് നെഞ്ച് രോഗ വിഭാഗത്തിൽ പി.കെ. ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കീമോ ഡേ കെയർ സെൻറർ ഇൗമാസം 23ന് രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് 501അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ദിനേന ഇവിടെ അർബുദചികിത്സക്ക് തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്ന് 5,000ഒാളം പേർ എത്തുന്നുണ്ട്. കീമോ തെറപ്പി ചികിത്സ വേണ്ടിവരുന്ന ഇവർക്ക് അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് വലിയ പ്രശ്നമാണ്. കീമോ തെറപ്പിക്ക് മാത്രമായി തിരുവനന്തപുരത്തും കോഴിക്കോട്ടും പോകേണ്ടി വരുന്നതിനാൽ ചികിത്സച്ചെലവ് ഇരട്ടിക്കുകയാണ്. യാത്രമൂലം ഉണ്ടാവുന്ന പ്രയാസങ്ങൾ വേറെയും. ഇതിനാൽ കീമോ തെറപ്പിക്ക് തൃശൂരിൽതന്നെ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം അർബുദ ചികിത്സയിൽ ഗവേഷണത്തിനായി അഞ്ചു നിലയുള്ള കെട്ടിടം രൂപകൽപന ചെയ്തിട്ടുണ്ട്. നെഞ്ചുരോഗാശുപത്രി മിനി ആർ.സി.സിയായി ഉയർത്തുകയെന്ന ലക്ഷ്യവുമുണ്ട്. താഴത്തെ നില നിർമിക്കാൻ ഒരു കോടി രൂപയാണ് എം.പി അനുവദിച്ചത്. കേന്ദ്ര സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ഒന്നാം നിലയും നിർമാണം പൂർത്തിയാക്കി. പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കട്ടിലുകൾ ഉൾപ്പെടെ ആധുനിക നിലവാരത്തിലുള്ള ഫർണിച്ചർ വാങ്ങി. കീമോ ഡേ കെയർ കെട്ടിടവും നെഞ്ചുരോഗാശുപത്രിയുമായി ബന്ധപ്പെടാൻ പുതിയ ഔട്ടർ റോഡ് നിർമാണത്തിന് 35.84 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതുതായി രണ്ട് ആംബുലൻസും എം.പി ലഭ്യമാക്കിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുതിയ കേന്ദ്രത്തിൽ സൗകര്യങ്ങൾ ലഭ്യമാണ്. പ്രവർത്തനം പൂർണമായും കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ട്. പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ എന്നിവർ രക്ഷാധികാരികളായ സംഘാടക സമിതിയുടെ ചെയർമാൻ കലക്ടർ ഡോ. എ. കൗശിഗനും ജനറൽ കൺവീനർ പ്രിൻസിപ്പൽ ഡോ.എം.കെ. അജയകുമാറുമാണ്. ഡോ. രവീന്ദ്രൻ ചീഫ് കോഒാഡിനേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.