തൃശൂർ: ശക്തൻ സ്റ്റാൻഡിൽ ബസിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. എറവ് കുറ്റിച്ചിറ വീട്ടിൽ ഇ. നന്ദകുമാറിനെയാണ് (52) ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ ബസിന് ബ്രേക്ക് നഷ്ടപ്പെട്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. സ്വരാജ്റൗണ്ട് മുതൽ ബ്രേക്ക് നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ ജീവനക്കാർ ബഹളം വെച്ച് മറ്റു വാഹനങ്ങൾ റോഡിൽനിന്ന് നീക്കിയാണ് യാത്ര തുടർന്നത്. ഇങ്ങനെ ശക്തൻ സ്റ്റാൻഡിന് മുന്നിൽ എത്തിയ ബസിലെ ജീവനക്കാർ ബഹളം വെച്ചത് കൺട്രോൾ റൂമിലെ പൊലീസുകാരുടെ ശ്രദ്ധയിലുംപെട്ടിരുന്നതായി ട്രാഫിക് പൊലീസ് പറഞ്ഞു. ശക്തൻ സ്റ്റാൻഡിന് മുൻവശം സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന അരിമ്പൂർ എറവ് അഞ്ചാംകല്ല് കുന്നംപുറത്ത് വീട്ടിൽ വാടാനപ്പള്ളി സബ് രജിസ്ട്രാർ കെ.എം. ബിനോയിയുെടയും തെക്കുംകര പഞ്ചായത്ത് സൂപ്രണ്ട് ഡെയ്‌സിയുടെയും മകനും മെഡിക്കൽ കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ ജോസ് ബിനോയാണ് (20) മരിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ പത്തരയോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് കാമ്പസിൽ പൊതുദർശനത്തിന് െവച്ചു. വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്‌കാരം വൈകീട്ട് നാലിന് എറവ് കപ്പൽ പള്ളിയിൽ നടന്നു. സൂപ്രണ്ട് ഡോ.അജിത്ത് കുമാർ, അസി.സൂപ്രണ്ടുമാരായ ഡോ.ബിജു കൃഷ്ണൻ, ഡോ.രവീന്ദ്രൻ, യൂനിയൻ ചെയർമാൻ ശരത്ചന്ദ്രൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.