തൃശൂർ: ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ പൊതുജനങ്ങളുടെ സഹകരണം തേടുന്നു. ഓരോ റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ച് പാളങ്ങളോട് ചേർന്ന് താമസിക്കുന്നവരുടെ സംഘങ്ങൾ രൂപവത്കരിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് പാളങ്ങളിലെ വിള്ളലുകൾ മൂലമുണ്ടായ അപകടങ്ങളും ട്രെയിനുകൾക്ക് നേരെ കല്ലേറും വർധിക്കുന്ന സാഹചര്യത്തിലാണ് കൂട്ടായ്മ ശക്തമാക്കാൻ തീരുമാനിച്ചത്. റെയിൽ പാളങ്ങളിലെ വിള്ളലുകളോ അട്ടിമറി ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പുതിയ ടോൾ ഫ്രീ നമ്പരും ഏർപ്പെടുത്തും. ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നവർക്ക് പാരിതോഷികങ്ങളും നൽകും. പല ഘട്ടങ്ങളായുള്ള പരിശീലനത്തിന് ശേഷമാകും അംഗങ്ങളെ സുരക്ഷ സംഘത്തിൽ ഉൾപ്പെടുത്തുക. ഇവരുടെ പശ്ചാത്തലം സംബന്ധിച്ചും അന്വേഷണം ഉണ്ടാകും. സുരക്ഷ സംഘങ്ങളുടെ യോഗങ്ങൾ ഇടയ്ക്കിടെ ചേരുന്നതിനും പാരിതോഷികങ്ങൾ നൽകുന്നതിനും പ്രത്യേക ഫണ്ടിന് രൂപം നൽകും. ആർ.പി.എഫിനാണ് ഏകോപന ചുമതല. ജനവാസമില്ലാത്ത മേഖലകളിൽ പ്രദേശത്തെ സന്നദ്ധ സംഘടന പ്രവർത്തകരുടെ സഹായം തേടും. ട്രെയിനിനുള്ളിലോ സ്റ്റേഷനുകളിലോ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്ന മിത്ര ഗ്രൂപ്പുകൾ (യാത്രി മിത്ര യോജന) പ്രധാന സ്്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിലവിലുണ്ട്. ട്രാക്കിലെ സുരക്ഷ പ്രശ്നങ്ങൾ ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കാറില്ല. കുറ്റകൃത്യങ്ങൾ അറിയിക്കാൻ 182 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ നിലവിലുണ്ട്. ഇതിന് പുറമേയാണ് ട്രാക്കിലെ സുരക്ഷ പ്രശ്നങ്ങൾ അറിയിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.