തൃശൂര്‍: ഇച്ഛാശക്തിക്ക് മുന്നിൽ വൈകല്യം കിരണിന് പ്രശ്നമല്ല. പ്രതിസന്ധികളെ തോൽപിക്കാൻ മാതാവ് സജിത അവനെ പ്രാപ്തനാക്കുകയായിരുന്നു. അതിെൻറ പിൻബലത്തിൽ 28ന് വൈകുന്നേരം 4.15ന് മൈലിപ്പാടം ചേതന മ്യൂസിക് കോളജില്‍ കിരണിെൻറ കച്ചേരി നടക്കും. ചെറുപ്രായത്തില്‍ ബാധിച്ച സെറിബ്രല്‍ പാള്‍സി രോഗമാണ് കിരണിെൻറ വൈകല്യത്തിന് കാരണമായത്. കുറ്റൂരിലെ റീച്ച് സ്വാശ്രയ സ്‌പെഷല്‍ സ്‌കൂളില്‍ പഠിച്ച കിരണ്‍ അൽപാൽപമായി സംസാരിക്കാൻ പഠിച്ചു. എല്ലാറ്റിനും സഹായിയായി മാതാവ് കൂടെ നിന്നു. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ഇതിനിെട സംഗീതം കിരണിെൻറ തലക്കുപിടിച്ചു. അധ്യാപകൻ സുനില്‍ കുമാറിൽനിന്ന് കിരണ്‍ ലളിത സംഗീതം അഭ്യസിച്ചു. പിന്നീട് തൃശൂര്‍ ജനാര്‍ദനന്‍, മധു, ജയമാലിനി എന്നിവരുടെ കീഴില്‍ പരിശീലനം തുടര്‍ന്നു. 12ാം വയസ്സില്‍ ചേതന അക്കാദമിയില്‍ നിര്‍മല വാമനന്‍ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയ സംഗീതപഠനം. 12 വര്‍ഷമായി ഫാ. പോള്‍ പ്രിന്‍സിപ്പലും ദേശമംഗലം നാരായണന്‍ നമ്പൂതിരിപ്പാട് പ്രധാനാധ്യാപകനുമായ ചേതനയിലെ സംഗീത വിദ്യാര്‍ഥിയാണ് കിരൺ. ഡോ. എം.എസ്. പരമേശ്വരന്‍, ഗീത ദിനേഷ്, പ്രഫ. ജോര്‍ജ് എസ്. പോൾ, പ്രഫ. എം ഹരിദാസ്, എം.ഡി. ജോസ്, ലക്ഷ്മി അശോക് എന്നിവരും കിരണിെൻറ അധ്യാപകരാണ്. ഈ വര്‍ഷം മദ്രാസ് സര്‍വകലാശാലയില്‍നിന്ന് സംഗീതത്തില്‍ ബിരുദം കരസ്ഥമാക്കി. ചേതന മ്യൂസിക് കോളജിെൻറ ആഭിമുഖ്യത്തിലാണ് 28ലെ കച്ചേരിയെന്ന് കോളജ് ഭാരവാഹികൾ അറിയിച്ചു. തൃശൂര്‍ അതിരൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ടോണി നീലങ്കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ദേവമാത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന അധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌പെഷല്‍ എജുക്കേഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.കെ. ജയരാജ് മുഖ്യാതിഥിയായിരിക്കും. ബി. രഘു വയലിനിലും ശ്രീദേവ് മൃദംഗത്തിലും വി.ടി. പ്രശോഭ് ഘടത്തിലും പക്കമേളമൊരുക്കും. വാര്‍ത്തസമ്മേളനത്തില്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍, കിരണ്‍, മാതാവ് സജിത, ജിസണ്‍ തച്ചോത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.