വെള്ളിക്കുളങ്ങര: മുട്ടത്തുകുളങ്ങര പാടത്ത് കൊയ്തെടുക്കാറായ ഒരേക്കറോളം നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കുടുംബശ്രീയുടെ കീഴിലുള്ള കടമ്പോട് ഭൂമിക തൊഴിൽ ഗ്രൂപ് മുട്ടത്തുകുളങ്ങരയില്‍ പാട്ടത്തിനെടുത്ത് ചെയ്ത ജൈവ നെല്‍കൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്. കൂട്ടമായി പാടത്തിറങ്ങിയ കാട്ടുപന്നികള്‍ നെല്‍ച്ചെടികള്‍ ഉഴുതുമറിച്ചിട്ടിരിക്കുകയാണ്. ജ്യോതി, ശ്രേയസ്സ് എന്നീ വിത്തുകള്‍ ഉപയോഗിച്ച് ഏറെ പ്രതീക്ഷയോടെയാണ് തങ്ങള്‍ വിരിപ്പുകൃഷി ഇറക്കിയതെന്നും കാട്ടുപന്നികളുടെ ശല്യംമൂലം കനത്ത നഷ്്ടമാണ് നേരിട്ടതെന്നും ഗ്രൂപ് ഭാരവാഹിയായ ഉഷ മാണി പറഞ്ഞു. മറ്റത്തൂര്‍ അസി. കൃഷി ഓഫിസര്‍ കെ.കെ. നന്ദനന്‍, പഞ്ചായത്തംഗം പി.എസ്. അംബുജാക്ഷന്‍ എന്നിവര്‍ സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തി. മറ്റത്തൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നെല്‍കൃഷി ചെയ്യുന്ന ഏക പാടമാണ് മുട്ടത്തുകുളങ്ങരയിലേത്. കാട്ടുപന്നികളുടെ ഉപദ്രവംമൂലം പ്രദേശത്ത് കൃഷി അസാധ്യമായ അവസ്ഥയാണ്. കാട്ടുപന്നികളെ തുരത്താൻ നടപടിയുണ്ടായില്ലെങ്കില്‍ ഈ പ്രദേശത്തെ നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.