കോള്‍ വികസന അതോറിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗം നാളെ

തൃശൂര്‍: യു.ഡി.എഫ് സർക്കാർ ചെയർമാനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കംമൂലം രണ്ടര വർഷമായി പ്രവർത്തനം നിലച്ച തൃശൂര്‍-പൊന്നാനി കോള്‍ വികസന അതോറിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗം തിങ്കളാഴ്ച. സി.എൻ. ജയദേവനെ ചെയർമാനാക്കാൻ ഹൈകോടതി നിർദേശിച്ചിട്ടും അവഗണിച്ച യു.ഡി.എഫ് സർക്കാർ പദ്ധതിപ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിലും വീഴ്ചവരുത്തി. സർക്കാർ നടപടിക്കെതിരെ കോൺഗ്രസി​െൻറ നിയന്ത്രണത്തിലുള്ള കർഷക കോൺഗ്രസ്തന്നെ പരസ്യ പ്രതിഷേധത്തിനിറങ്ങിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇടത് സർക്കാർ ചുമതലയേറ്റെങ്കിലും അതോറിറ്റി പുനഃസംഘടിപ്പിക്കുന്നത് വൈകി. മാർച്ചിലാണ് തൃശൂർ എം.പി സി.എൻ. ജയദേവനെ ചെയർമാനാക്കി അതോറിറ്റി പുനഃസംഘടിപ്പിച്ചത്. അതോറിറ്റിയുടെ പ്രാഥമിക യോഗം ചേർന്നുവെങ്കിലും അംഗങ്ങളുടെ സമ്പൂർണയോഗം ചേർന്നിരുന്നില്ല. രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. അടിസ്ഥാനസൗകര്യ വികസന പുരോഗതി റിപ്പോര്‍ട്ട് അവതരണവും പദ്ധതികളുടെ അവലോകനമുൾപ്പെടെ പ്രധാന അജണ്ടകള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കോള്‍നില വികസന സമഗ്ര പദ്ധതിയുടെ ആദ്യഘട്ടത്തിന് 123.52 കോടി രൂപ അടിസ്ഥാന സൗകര്യവികസനത്തിനും 43.27 കോടി രൂപയുടെ ആർ.കെ.വി.വൈ പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുവാദം കിട്ടിയിട്ടുണ്ട്. വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളെ കുറിച്ചും അതിന് അനുവദിച്ച ഫണ്ടിനെകുറിച്ചും യോഗം വിലയിരുത്തും. ആദ്യഘട്ടത്തില്‍ 50 പ്രവൃത്തികളിലായി 132 ഘടകങ്ങളാണ് നടപ്പാക്കുക. കനാലുകളും ബണ്ടുകളും എഞ്ചിന്‍തറകളും സ്ലൂയിസുകളും കനാല്‍ പാലങ്ങളും ഇതില്‍ പെടും. തൃശൂര്‍ കോള്‍ മേഖലയില്‍ 61.45 കോടിയുടെയും പൊന്നാനി കോള്‍ മേഖലയില്‍ 62.08 കോടിയുടെയും പ്രവൃത്തികളാണ് ടെൻഡര്‍ ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ 50 പ്രവര്‍ത്തികളാണ് ടെണ്ടര്‍ ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 19 പ്രവൃത്തികളില്‍ 113 ഘടങ്ങള്‍ക്കായി 75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 45.42 കോടി രൂപയുടെ പ്രവൃത്തികളാണ് തൃശൂര്‍ മേഖലയില്‍ നടപ്പിലാക്കുക. 29.75 കോടി രൂപയുടെ പ്രവൃത്തികള്‍ പൊന്നാനി മേഖലയിലാണ്. ഇവയുള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും മുന്‍കാല വരവുചെലവ് കണക്കുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.