തൃശൂര്‍: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ വീടുകള്‍ക്ക് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുന്നതില്‍ ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റിയില്‍ ഭിന്നത പരസ്യമായി. വെള്ളിയാഴ്ച ചേര്‍ന്ന ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ വിവിധ കമ്മിറ്റിയംഗങ്ങള്‍ക്കൊപ്പം തൃശൂര്‍-പാറമേക്കാവ് ദേവസ്വങ്ങളും എതിര്‍പ്പുയര്‍ത്തി രംഗത്തത്തെി. കഴിഞ്ഞ ദിവസം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചതില്‍ത്തന്നെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ മന്ത്രിമാരുടെ വീടുകള്‍ക്ക് മുന്നില്‍ കുടില്‍കെട്ടി സമരത്തിനുള്ള തീരുമാനത്തിനും കടുത്ത എതിര്‍പ്പുയരുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ സര്‍ക്കുലറാണ് വെടിക്കെട്ടിന് പ്രതിസന്ധിയെന്നിരിക്കേ, വെടിക്കെട്ടിനും ഉത്സവാഘോഷങ്ങള്‍ക്കും പൂര്‍ണ പിന്തുണയും സഹായവും നല്‍കിയ സംസ്ഥാന മന്ത്രിമാരുടെ വീട്ടുപടിക്കലെ സമരം ശരിയല്ളെന്നാണ് അംഗങ്ങളില്‍ ഭൂരിഭാഗത്തിന്‍െറയും അഭിപ്രായം. വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ശ്രമിച്ചുവെന്ന വിമര്‍ശനവും ഉയര്‍ന്നതോടെയാണ് സമരത്തില്‍ പുനരാലോചനക്ക് തയാറായത്. തെക്കേഗോപുരനടയില്‍ സമരം മാറ്റുന്നതിന് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നെങ്കിലും കുടില്‍കെട്ടിയുള്ള സമരം ഉപേക്ഷിച്ചേക്കും. വെള്ളിയാഴ്ച തൃശൂരിലത്തെിയ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഉത്രാളിക്കാവ് പൂരം കമ്മിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കലക്ടര്‍ എ. കൗശിഗനെയും എസ്.പി എന്‍. വിജയകുമാറിനെയും മന്ത്രി രാമനിലയത്തിലേക്ക് വിളിച്ചുവരുത്തി സാഹചര്യങ്ങള്‍ ആരാഞ്ഞു. കേന്ദ്രസര്‍ക്കുലര്‍ അനുസരിച്ച് സംസ്ഥാനത്തിനും കലക്ടര്‍ക്കുമുള്ള പരിമിതി കലക്ടറും എസ്.പിയും മന്ത്രിയെ അറിയിച്ചു. ഉത്സവ നടത്തിപ്പിന് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ മന്ത്രി ഇരുവരോടും നിര്‍ദേശിച്ചു. ഇതോടൊപ്പം ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഈ സാഹചര്യത്തില്‍ ആചാര ചടങ്ങുകളിലൊതുക്കാന്‍ തീരുമാനിച്ച ഉത്രാളിക്കാവ് പൂരം പൊലിമയോടെ തന്നെ നടത്താനാകുമെന്ന് പൂരം കമ്മിറ്റി കണ്‍വീനര്‍ ബാബു പൂക്കുന്നത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. കമ്മിറ്റിയില്‍ ഭിന്നത വന്നതോടെ ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി ശനിയാഴ്ച രാവിലെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹിയും എലിഫെന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. ശശികുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.