ഓട്ടോ പെര്‍മിറ്റ് നിയന്ത്രിക്കുന്നത് മാഫിയ –വാഹന തൊഴിലാളികള്‍

തൃശൂര്‍: നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് അനധികൃത പെര്‍മിറ്റ് ലഭ്യമാക്കാന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല മോട്ടോര്‍ വാഹന തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍. ആര്‍.ടി ഓഫിസ് കേന്ദ്രീകരിച്ച് ചിലരും ചില അഭിഭാഷകരുമാണ് ഇതിന് പിന്നില്‍. നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നടപടി ഉണ്ടായില്ളെങ്കില്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ പെര്‍മിറ്റ് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയും തട്ടിപ്പുമുണ്ട്. 22 വര്‍ഷമായി യഥാര്‍ഥ ഓട്ടോതൊഴിലാളികള്‍ക്കു പോലും പെര്‍മിറ്റ് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ചിലര്‍ക്ക് വഴിവിട്ട് പെര്‍മിറ്റ് കിട്ടുന്നുണ്ട്. 25 ഓട്ടോകള്‍ വരെ സര്‍വിസ് നടത്തുന്ന സംഘങ്ങള്‍ ഇതിലുണ്ട്. ജില്ലയില്‍ ഏത് സ്ഥലത്ത് നിന്നുള്ളവര്‍ക്കും നഗരത്തില്‍ ഇഷ്ടമുള്ള സ്ഥലത്ത് പാര്‍ക്കിങ് അനുവദിച്ച് പെര്‍മിറ്റ് നല്‍കുകയാണ്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍, മേയര്‍, ആര്‍.ടി.ഒ, കമീഷണര്‍, സി.ഐ എന്നിവര്‍ക്ക് സമിതി നിവേദനം നല്‍കി.കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ പെര്‍മിറ്റ് നല്‍കുമ്പോള്‍ പഴയ നഗരസഭ പ്രദേശത്ത് സ്ഥലം അനുവദിക്കാതിരിക്കുക, കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് അതത് പ്രദേശത്ത് പാര്‍ക്കിങ് അനുവദിക്കുക, നിലവിലുള്ള ടൗണ്‍ പെര്‍മിറ്റുകള്‍ പുന$പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കുക, വന്‍തോതില്‍ പെര്‍മിറ്റ് കൈക്കലാക്കി മാഫിയക്ക് നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഫെയര്‍ മീറ്റര്‍ സംവിധാനവും പ്രീ-പെയ്ഡ് സമ്പ്രദായവും സംരക്ഷിക്കാന്‍ ജില്ല ഭരണാധികാരികള്‍, ആര്‍.ടി.ഒ, പൊലീസ്, കോര്‍പറേഷന്‍ എന്നീ സംവിധാനങ്ങള്‍ ഇടപെടുക, കോര്‍പറേഷന്‍ പരിധിയില്‍ പുതിയ പാര്‍ക്കിങ് സ്റ്റാന്‍ഡും ഇ-ടോയ്ലെറ്റും സ്ഥാപിക്കുക, ഇക്കാര്യങ്ങളില്‍ പരിഹാരം ആവുന്നതുവരെ പുതിയ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കോഓഡിനേഷന്‍ ജില്ല കണ്‍വീനര്‍ കെ.വി. ഹരിദാസ്, പി.കെ. അശോകന്‍ (സി.ഐ.ടി.യു), എ.ടി. ജോസ് (ഐ.എന്‍.ടി.യു.സി), എം.എം. വത്സന്‍ (ബി.എം.എസ്), കെ.കെ. ഹരിദാസ് (എ.ഐ.ടി.യു.സി) എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.