പണംതട്ടിപ്പ്: യുവാവ് പിടിയില്‍; ഇരയായത് 70 പേര്‍

തൃശൂര്‍: നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നെല്ലുവായ് കളത്തുപുരത്ത് വീട്ടില്‍ സനീഷാണ്(കണ്ണന്‍ -27) അറസ്റ്റിലായത്. ടെമ്പോ, കാര്‍, ടാക്സി ഡ്രൈവര്‍മാര്‍, പെട്ടി ഓട്ടോറിക്ഷക്കാര്‍,ചുമട്ടു തൊഴിലാളികള്‍, ഇതര സംസ്ഥാനക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ എന്നിവരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം തിരൂര്‍ ടാക്സി സ്റ്റാന്‍ഡിലെ ടാക്സി ഡ്രൈവറായ രവീന്ദ്രന്‍െറ വണ്ടിയില്‍ എറണാകുളത്തേക്ക് പോയ ഇയാള്‍ കുറച്ചുദൂരം ചെന്നപ്പോള്‍ ബേക്കറി സാധനം വാങ്ങാനെന്ന പേരില്‍ രണ്ടായിരം രൂപ കടം വാങ്ങി ബൈക്കില്‍ രക്ഷപ്പെട്ടു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്നാണ് ഇയാള്‍ കുടുങ്ങിയത്. സമാന രീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. വീട്ടിലത്തെിയാല്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും ഡ്രൈവറുടെ കണ്ണുവെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടലുമാണ് രീതി. സിമന്‍റ് കടകളുടെയും ഫര്‍ണിച്ചര്‍ കടകളുടെയും മുന്നിലാണ് തട്ടിപ്പിനായി നില്‍ക്കാറുള്ളത്. നിര്‍മാണ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇതര സംസ്ഥാനക്കാരില്‍നിന്ന് പണം തട്ടുന്നത്. ആക്രികച്ചവടക്കാര്‍പോലും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി 70ാളം പേരെയാണ് തട്ടിപ്പിനിരയാക്കിയത്. മുമ്പും തട്ടിപ്പു കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മദ്യം വാങ്ങാനും മറ്റുമാണ് തട്ടിപ്പുനടത്തി കിട്ടുന്ന പണം ഉപയോഗിച്ചിരുന്നത്. വിയ്യൂര്‍ എസ്.ഐ മഞ്ജുനാഥ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, എ.എസ്.ഐ.മാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, സീനിയര്‍ സി.പി.ഒ കെ. ഗോപാലകൃഷ്ണന്‍ സി.പി.ഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്.ലിഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.