കുന്നംകുളം: സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍ പദവിയിലേക്കും ഇനി കുടുംബശ്രീ വനികള്‍. മലപ്പുറം ജില്ലയില്‍ കുടുംബശ്രീക്കാരായ 28 പേര്‍ക്കാണ് കണ്ടക്ടര്‍മാരായി ജോലിചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കിയത്. കുന്നംകുളത്ത് എത്തുന്ന ഒരുസ്വകാര്യബസില്‍ ഇവര്‍ക്ക് പരിശീലനവും തുടങ്ങി. ഗുരുവായൂര്‍ -കോഴിക്കോട് റൂട്ടിലോടുന്ന ‘ബാലാജി’ ബസിലാണ് വനിത കണ്ടക്ടര്‍മാരുടെ നിയന്ത്രണത്തില്‍ സര്‍വിസ്. 15 ദിവസമാണ് പരിശീലനം. ഫെയര്‍ സ്റ്റേജ്, നിര്‍ത്താനുള്ള സ്ഥലം എന്നിവയുള്‍പ്പെടെ പരിശീലിപ്പിക്കും. പരിശീലനത്തിനായി പുരുഷ ജീവനക്കാരുമുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിത കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളില്‍ അപൂര്‍വമാണ്. ചാലിശേരി കോക്കൂര്‍ മണ്ണാട്ടുപറമ്പില്‍ സുബ്രഹ്മണ്യന്‍െറ ഭാര്യ ശാന്ത (44), ചങ്ങരംകുളം മാന്തടം സ്വദേശി ചേലാക്കല്‍ മോഹനന്‍െറ ഭാര്യ പ്രബിത (35) എന്നിവരാണ് കണ്ടക്ടര്‍മാര്‍. 28 കുടുംബശ്രീ പ്രവര്‍ത്തകരില്‍ മറ്റ് 26 പേരും മലപ്പുറം ജില്ലയില്‍ സര്‍വിസ് നടത്തുന്ന ബസുകളിലാണ് പരിശീലനം നടത്തുന്നത്. പുതിയ വനിതാ കണ്ടക്ടര്‍മാരെ കണ്ടതോടെ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സന്തോഷവുമായി. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വനിതാ കണ്ടക്ടര്‍മാര്‍ വരുന്നതോടെ കഴിയുമെന്നാണ് നിഗമനം. പതിവായി സ്വകാര്യ ബസ് ജീവനക്കാരില്‍നിന്ന് അസഭ്യം പറച്ചിലും ദേഷ്യപ്പെടലും കേട്ട് മടുത്ത യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ആശ്വാസവുമുണ്ട്. യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇരുവരും പറയുന്നു. സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വനിത കണ്ടക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമാണെന്ന് യാത്രക്കാരിലും അഭിപ്രായമുണ്ട്. കണ്ടക്ടര്‍ ജോലി ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ബസ് യാത്രക്കിടയില്‍ യാത്രക്കാരുടെ ദുശ്ശീലങ്ങള്‍ കുറെ കുറക്കാനാകുമെന്നും ഇവര്‍ പറഞ്ഞു. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി നേടാനും ഇവര്‍ക്ക് ആഗ്രഹമുണ്ട്. പരിശീലനം കഴിഞ്ഞാല്‍ പുതുതായി വരുന്ന ബസില്‍ ഇവര്‍ക്ക് ജോലി നല്‍കുമെന്ന് ബസുടമ കുന്നംകുളം പാറേമ്പാടം മാച്ചാങ്കലത്ത് സുരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.