തൃശൂര്‍: ചെസില്‍ ഇന്‍റര്‍നാഷനല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടാനുള്ള ആദ്യ ‘നോം’ നേടിയ നിഹാല്‍ സരിന് ദേവമാത സി.എം.ഐ പബ്ളിക് സ്കൂളില്‍ സ്വീകരണം നല്‍കി. ഫ്രാന്‍സില്‍ 13 മുതല്‍ 20 വരെ നടന്ന 32ാമത് ഇന്‍റര്‍നാഷനല്‍ കാപ്പല്‍ ലാ ഗ്രാന്‍ഡെ ചെസ് ടൂര്‍ണമെന്‍റില്‍ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥി നിഹാല്‍ സരിന്‍ ഇന്‍റര്‍നാഷനല്‍ മാസ്റ്റര്‍ നോം നേടി. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് 11കാരനായ നിഹാല്‍ സരിന്‍. ദേവമാതയിലെ ചെസ് കോച്ച് ഇ.പി. നിര്‍മല്‍, ദിമിത്രി കൊമറോവ് (ഉക്രെയ്ന്‍) എന്നിവരാണ് നിഹാലിന്‍െറ ഇപ്പോഴത്തെ പരിശീലകര്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരായ ഡോ. സരിന്‍, ഡോ. ഷിജിന്‍ ഉമ്മര്‍ എന്നിവരാണ് മാതാപിതാക്കള്‍. കഴിഞ്ഞ 13 മുതല്‍ 20 വരെ നടന്ന 32ാം ഇന്‍റനാഷനല്‍ കാപ്പല്‍ ലാഗ്രാന്‍ഡെ ചെസ് ടൂര്‍ണമെന്‍റിലാണ് ഇന്‍റര്‍നാഷനല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം നേടിയത്. ഒമ്പത് റൗണ്ട് മത്സരത്തില്‍ അഞ്ച് പോയന്‍റ് നേടിയാണ് അണ്ടര്‍ 12 കാറ്റഗറിയില്‍ ട്രോഫി നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പോരാട്ടം നടത്തിയ കനേഡിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കെവിന്‍ ഫ്രാഗറ്റിനെ സമനിലയില്‍ തളക്കുകയായിരുന്നു. ഫ്രാന്‍സിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ ജീന്‍ലൂക്ക് കഷബനോനെ തോല്‍പിച്ച് ആദ്യറൗണ്ടില്‍ തന്നെ അട്ടിമറി വിജയം നേടി. കെവിന്‍ ടെരിയു (ഫ്രാന്‍സ്), അലാന്‍റര്‍ ജോണ്‍ (സ്വീഡന്‍), പീറ്റര്‍ ബെന്‍ഗോവിച്ച് (സെര്‍ബിയ) എന്നിവരെ സമനിലയില്‍ കുരുക്കിയാണ് നിഹാല്‍ താരമായത്. 2014ല്‍ ലോക അണ്ടര്‍-10 ചാമ്പ്യനായ നിഹാല്‍, 2015ല്‍ ലോക അണ്ടര്‍ 12ല്‍ വെള്ളിമെഡലും നേടിയിരുന്നു. പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷൈന്‍ പഴയാറ്റില്‍, സി.സി.എ കോഓഡിനേറ്റര്‍ ഒ.ഡി. വര്‍ക്കി, എലിസബത്ത് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.