തിരുവല്ല: ഇരുവശവും റോഡിലേക്കിറക്കി കെട്ടിയ മതിൽ, വെള്ളം ഒഴുകിപ്പോകാൻ ഓടയില്ല, കനത്ത മഴയിൽ വെള്ളം കെട്ടിക്കിടന്ന് റോഡ് തകർന്നു. രണ്ടു വേനൽമഴ കൊണ്ടാണ് വെള്ളക്കെട്ട് രൂപം കൊണ്ടതും റോഡ് തകർന്നതും. കിഴക്കൻ മുത്തൂരിൽനിന്ന് ചുമത്രയിലേക്കുള്ള റോഡിെൻറ ചിത്രമാണിത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡാണിത്. ട്രാക്കോ കേബിൾ ഫാക്ടറിയോട് ചേർന്നാണ് വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുള്ളത്. ഇവിടെ റോഡിെൻറ രണ്ടുവശത്തും പടുകൂറ്റൻ മതിൽ നിർമിച്ചിട്ടുണ്ട്. റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിന് മതിൽ തടസ്സമാകുന്നു. മാത്രവുമല്ല ഓടയും നിർമിച്ചിട്ടില്ല. ഇതു കാരണം മഴവെള്ളം അവിടെ തന്നെ കെട്ടിക്കിടക്കുയാണ്. മുട്ടറ്റം വെള്ളമാണ് റോഡിെൻറ മധ്യഭാഗം പൂർണമായും മൂടിക്കിടക്കുന്നത്. ഈ വഴി പോകുന്ന യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുന്നു. ദിനേന ആയിരത്തിലധികം വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങളാണ് അധികവും. നേരത്തേ ഈ റോഡിൽ ഗതാഗതം കുറവായിരുന്നു. എന്നാൽ, ചുമത്രയിൽ മെഡിക്കൽ കോളജ് വന്നതോടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം പെരുകി. ട്രാക്കോ കേബിളിലേക്ക് നിർമാണ സാമഗ്രികളുമായി കടന്നുവരുന്ന വലിയ വാഹനങ്ങൾ, ചുമത്രയിലെ സിമൻറ് ഗോഡൗണിലേക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് ലോഡുമായി വരുന്ന ലോറികൾ, മെഡിക്കൽ കോളജിനു മുന്നിലൂടെ കടന്നു പോകുന്ന പത്തോളം ബസുകൾ, ഇതിന് പുറമെ നൂറുകണക്കിന് ഇരുചക്ര-മുച്ചക്രവാഹനങ്ങളും കാറുകളും. ഇത്രയുമാകുന്നതോടെ റോഡിെൻറ തകർച്ച മിന്നൽ വേഗത്തിലാണ്. റോഡിനു നടുവിൽ വൻകുഴി തന്നെ രൂപം കൊണ്ടിട്ടുണ്ട്. ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. കുഴിയുടെ ആഴമറിയാതെ വന്ന് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ മറിഞ്ഞുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് ഓട നിർമിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലത്തിനു മുമ്പ് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ റോഡിനു പകരം കുഴി മാത്രമേ ഇവിടെ കാണൂവെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.