പന്തളം: ഭരണപ്പോരിനെത്തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുച്ചക്ര വാഹന വിതരണം തടസ്സപ്പെട്ടു. 2016--17 വാർഷിക പദ്ധതിയിൽ വികലാംഗ ക്ഷേമപദ്ധതിയിൽപെടുത്തി ബ്ലോക്ക് പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 19 ഭിന്ന ശേഷിക്കാർക്കായിട്ടാണ് മുച്ചക്ര വാഹനം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഒന്നര മാസം മുമ്പ് മുച്ചക്ര വാഹനങ്ങൾ ഒാഫിസിൽ എത്തിയിരുന്നെങ്കിലും വിതരണം നടത്തുന്നതിനുള്ള തീരുമാനം ആയിരുന്നില്ല. പദ്ധതി ഉദ്ഘാടനത്തിനായി പ്രതിപക്ഷ നിർദേശവും പരിഗണിച്ച് ഉദ്ഘാടകനായി ആേൻറാ ആൻറണി എം.പിയെ അംഗീകരിക്കപ്പെട്ടു. എന്നാൽ, ഉദ്ഘാടനത്തിനു 12 മണിക്കൂർ മുമ്പ് പ്രസിഡൻറ് സ്വമേധയാ പരിപാടി മാറ്റിവെച്ചതായി അറിയിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. പദ്ധതി നടത്തിപ്പിനായി വൈസ് പ്രസിഡൻറ് സ്വീകരിച്ച അമിത താൽപര്യം പ്രസിഡൻറിെൻറ അധികാരത്തിന്മേലുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെട്ടതായും ഉദ്ഘാടന പരിപാടി മാറ്റിവെക്കുന്നതിനു പ്രസിഡൻറിനെ പ്രേരിപ്പിച്ചത് ഇതാകുമെന്നും പറയുന്നു. ആേൻറാ ആൻറണി എം.പിയെ ഉദ്ഘാടനത്തിനു വിളിച്ച് അവഹേളിച്ചതിലും ഭിന്നശേഷിക്കാരായ ഗുണഭോക്താക്കളെ വിളിച്ചുവരുത്തി അപഹസിച്ചതിലും പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ അംഗങ്ങളായ തോമസ് വർഗീസ്, രഘു പെരുമ്പുളിക്കൽ, ശ്യാമളാകുമാരി, എൻ.എസ്. കുമാർ, രാധമണി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.