മിന്നല്‍ ഗതാഗത പരിഷ്കാരം കാല്‍നടക്കാര്‍ക്ക് പണികൊടുത്തു

പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തെ ഗതാഗതകുരുക്ക് നിയന്ത്രിക്കാനുള്ള പുതിയ പരിഷ്കാരം നഗരത്തില്‍ വീണ്ടും കുരുക്കിലാക്കി. ഓണക്കാലത്തെ വാഹനക്കുരുക്ക് നിയന്ത്രിക്കാനാണ് ശനിയാഴ്ച എസ്.പിയുടെ നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് പൊടുന്നനെ പരിഷ്കാരം ഏര്‍പ്പെടുത്തിയത്. ഗാന്ധി പ്രതിമ ഭാഗം മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍പടി വരെ റോഡിന്‍െറ മധ്യത്ത് ഡിവൈഡര്‍ കെട്ടി തിരിച്ചശേഷം വാഹനങ്ങള്‍ മിനി സിവില്‍ സ്റ്റേഷന്‍പടിക്കല്‍നിന്ന് തിരിഞ്ഞ് സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തേക്ക് കടത്തിവിടുകയായിരുന്നു. സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് വാഹനങ്ങള്‍ തിരിഞ്ഞ് നേരെ പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ ഗതാഗതക്കുരുക്കായി. ഇവിടെ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനും പറ്റാത്ത സ്ഥിതിയായി. മിനി സിവില്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ക്കും പ്രവേശിക്കാന്‍ പ്രയാസമായിരുന്നു. അപകടസാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അശാസ്ത്രീയ പരിഷ്കാരത്തിനെതിരെ വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. ഇവിടെ വലിയ വാഹനങ്ങള്‍ തിരിക്കാനും പ്രയാസമാണ്. ശനിയാഴ്ച വാഹനങ്ങള്‍ ഏറെ സമയമാണ് ഗതാഗതക്കുരുക്കില്‍പെട്ട് കിടന്നത്. പുതിയ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍നിന്ന് കോഴഞ്ചേരി, പന്തളം ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി-സ്വകാര്യബസുകളും അബാന്‍ ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍ വഴിയാണ് പോകുന്നത്. ശനിയാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും വരും ദിവസങ്ങളില്‍ കുരുക്ക് രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. പൊലീസിന്‍െറ പുതിയ പരിഷ്കാരം സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തെ തിരിക്ക് ഒരു പരിധിവരെ കുറിക്കാന്‍ കഴിഞ്ഞു. ഒരുഭാഗത്തെ കുരുക്ക് കുറഞ്ഞപ്പോള്‍ തൊട്ടടുത്ത ഭാഗത്ത് കുരുക്ക് രൂപപ്പെട്ടുകഴിഞ്ഞു. ഞായറാഴ്ച മുതല്‍ നഗരത്തില്‍ അതിരൂക്ഷമായ തിരക്കായിരിക്കും അനുഭവപ്പെടുക. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യകുറവും വലിയ തലവേദന സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.