‘നമുക്ക് ജാതിയില്ല വിളംബരം’ ശതാബ്ദി വിപുലമായി ആഘോഷിക്കും

പത്തനംതിട്ട: സാംസ്കാരിക വകുപ്പ് ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്‍െറ നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി ആഘോഷങ്ങള്‍ ജില്ലയില്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലാണ് ആഘോഷം. ജില്ലയിലെ പരിപാടികളുടെ ചുമതല മന്ത്രി മാത്യു ടി. തോമസിനാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ നേതൃത്വത്തില്‍ കലാപരിപാടികളും നടത്തും. 21ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം ജില്ലാതല ഉദ്ഘാടനം നടക്കും. ഇതോടൊപ്പം വിളംബര റാലിയും സംഘടിപ്പിക്കും. പരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് കലക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ പ്രാഥമിക യോഗം ചേര്‍ന്നു. മന്ത്രി മാത്യു ടി. തോമസ് മുഖ്യരക്ഷാധികാരിയായുള്ള കമ്മിറ്റി രൂപവത്കരിച്ചു. എം.പിയും എം.എല്‍.എമാരും രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍പേഴ്സണുമാണ്. കലക്ടര്‍ ജനറല്‍ കണ്‍വീനറാണ്. ഗുരുവിന്‍െറ കൈയൊപ്പ് പതിച്ച കലണ്ടറുകള്‍, പോസ്റ്ററുകള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് തയാറാക്കും. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, ജില്ലാ യുവജന കേന്ദ്രം, നെഹ്റു യുവകേന്ദ്ര, നാഷനല്‍ സര്‍വിസ് സ്കീം, ടൂറിസം, വിദ്യാഭ്യാസ വകുപ്പുകള്‍, ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങള്‍, വിവിധ ക്ളബുകള്‍ എന്നിവരെയും പങ്കാളികളാക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ.ജി. നായര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ടോജോ ജേക്കബ്, എ.ഇ.ഒ ബി.ആര്‍. അനില, സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, മണ്ണടി വേലുത്തമ്പി ദളവാ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ എന്‍.പി. അച്ചന്‍കുഞ്ഞ്, വാസ്തുവിദ്യാ ഗുരുകുലം ചീഫ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.