ലിഫ്റ്റ് യാഥാര്‍ഥ്യമാകുന്നതും കാത്ത് അടൂര്‍ സര്‍ക്കാര്‍ ആശുപത്രി സമുച്ചയം

അടൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെയായിട്ടും അടൂര്‍ ജനറല്‍ ആശുപത്രിയിലെ ബഹുനില സമുച്ചയത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ നടപടിയായില്ല. അഞ്ചുനില കെട്ടിടത്തിന് മുകളില്‍ എത്താന്‍ രോഗികള്‍ക്ക് പടികള്‍തന്നെയാണ് ആശ്രയം. 2014 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിടം ഉദ്ഘാടനം ചെയ്തത്. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള നിര്‍മാണത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍, ലിഫ്റ്റിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം നടത്തുകയായിരുന്നു. നാല്, അഞ്ച് നിലകളിലായാണ് ജനറല്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓപറേഷന്‍ തിയറ്ററുകളും ഈ കെട്ടിടത്തിലാണ്. കരാറുകാരന്‍െറ അനാസ്ഥയാണ് കാരണമെന്ന് കെട്ടിടനിര്‍മാണത്തിന് ചുമതലവഹിച്ച പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ചെയ്തുതീര്‍ത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരുകോടിയോളം രൂപ കരാറുകാരന് സര്‍ക്കാര്‍ ഇനിയും നല്‍കാനുണ്ട്. ലിഫ്റ്റ് കമ്പനിയെ ചൊല്ലിയായിരുന്നു ആദ്യതര്‍ക്കം. ‘മിസ്തുബിഷി’യുടെ ലിഫ്റ്റ് സ്ഥാപിക്കണമെന്ന് അന്നുണ്ടായിരുന്ന സൂപ്രണ്ടിങ് എന്‍ജിനീയര്‍ ശഠിച്ചു. എന്നാല്‍, കരാറില്‍ ഇത്തരമൊരു കമ്പനിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ളെന്ന് കരാറുകാരനും വാദിച്ചു. കരാര്‍ തുകയെക്കാള്‍ ഉയര്‍ന്ന നിരക്കായതിനാല്‍ ഈ കമ്പനിയുടെ ലിഫ്റ്റ് സ്ഥാപിക്കാനാകില്ളെന്ന നിലപാട് കരാറുകാരന്‍ സ്വീകരിച്ചു. ഈ തര്‍ക്കത്തില്‍പെട്ടാണ് ലിഫ്റ്റ് നിര്‍മാണം ആദ്യം വൈകിയത്. തുടര്‍ന്ന,് കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ‘ഫൈസന്‍’ എന്ന കമ്പനിയുടെ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ധാരണയിലത്തെി. കമ്പനിയുമായി ഇതിന് കരാര്‍വെച്ച് അഡ്വാന്‍സും നല്‍കി. തുകപൂര്‍ണമായും അടച്ചാല്‍ മാത്രമേ സാധനസാമഗ്രികള്‍ കമ്പനി എത്തിച്ചുകൊടുക്കൂ . ഇതിനായി തനിക്ക് കിട്ടാനുള്ള തുകയുടെ ബില്ല് പാസാക്കി തരണമെന്ന നിബന്ധന കരാറുകാരന്‍ മുന്നോട്ടുവെച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തി. ഇനിയും കരാറുകാരന് ലഭിക്കാനുള്ള തുക ലഭ്യമായിട്ടില്ല. തുക ലഭിച്ചാല്‍ മാത്രമേ ലിഫ്റ്റിനായി കമ്പനിക്ക് പണം പൂര്‍ണമായും നല്‍കാന്‍ കഴിയൂ എന്നാണ് കരാറുകാരന്‍െറ നിലപാട്. അടുത്തിടെ പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ബന്ധപ്പെട്ട കരാറുകാരന്‍െറയും ഉദ്യോഗസ്ഥരുടെയും യോഗം സെക്രട്ടേറിയറ്റില്‍ വിളിച്ചുകൂട്ടിയിരുന്നു. ജൂലൈ 31 മുമ്പ് ലിഫ്റ്റ് സ്ഥാപിക്കാമെന്ന ഉറപ്പ് കരാറുകാരന്‍ നല്‍കിയതായി പറയുന്നു. പണം പൂര്‍ണമായും അടച്ചാല്‍ തന്നെ കുറഞ്ഞത് 45 ദിവസം വേണ്ടിവരും ലിഫ്റ്റും അനുബന്ധ സാധനങ്ങളും ഇവിടെയത്തൊന്‍. നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിന്നെ ഒരുമാസംകൂടി വേണ്ടിവരും. ജൂലൈ 31ന് മുമ്പ് ലിഫ്റ്റ് സ്ഥാപിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. ഇക്കാരണത്താല്‍ നിര്‍മാണ ജോലിയുടെ കാലാവധി ആറുമാസംകൂടി പൊതുമരാമത്ത് വകുപ്പ് നീട്ടിക്കൊടുത്തിട്ടുണ്ട്. ലിഫ്റ്റ്് ഉടന്‍ സ്ഥാപിക്കുമെന്ന് 2014 മുതല്‍ കൂടെക്കൂടെ ഉറപ്പു പറയുകയായിരുന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ ഇതും ശരിയാകുമെന്ന പ്രതീക്ഷയിലാണ് ജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.