എല്‍.ഡി.എഫിന് ജില്ലയില്‍ കൂടിയത് നാമമാത്ര വോട്ട് മാത്രം

പത്തനംതിട്ട: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു സീറ്റ് കൂടി യു.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കാനായെങ്കിലും എല്‍.ഡി.എഫിന് ജില്ലയില്‍ കൂടിയത് നാമമാത്ര വോട്ട് മാത്രം. അടൂരിലും ആറന്മുളയിലും എല്‍.ഡി.എഫിന് വോട്ട് കൂടിയപ്പോള്‍ തിരുവല്ല, കോന്നി എന്നിവിടങ്ങളില്‍ വോട്ട് കുറഞ്ഞതായും കണക്കുകളില്‍നിന്ന് വ്യക്തമാകുന്നു. റാന്നിയില്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും എല്‍.ഡി.എഫിന്‍െറ വോട്ട് വര്‍ധന വെറും 358 മാത്രമാണ്. ഇത്തവണ ഗുണമുണ്ടായത് എന്‍.ഡി.എക്കെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ എല്‍.ഡി.എഫിന് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടിയത് 9,573 വോട്ട് മാത്രമാണ്. അതേസമയം, എന്‍.ഡി.എക്ക് ജില്ലയില്‍ കൂടിയത് 1,02,670 വോട്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഇത്തവണ യു.ഡി.എഫിന് 21,960 വോട്ടാണ് കുറഞ്ഞത്. ഇതില്‍ ഭൂരിഭാഗവും നേടിയത് എന്‍.ഡി.എയാണെന്നാണ് കണക്കുകളില്‍നിന്നുള്ള സൂചന. 2011ലെ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ 71,610 പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. അവരില്‍ വലിയൊരു ശതമാനം എന്‍.ഡി.എയെ തുണച്ചെന്നാണ് വ്യക്തമാകുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു മണ്ഡലത്തില്‍നിന്നുമായി ബി.ജെ.പി നേടിയത് 37,529 വോട്ടാണ്. അത് ഇത്തവണ 1,40,199 വോട്ടായാണ് വര്‍ധിച്ചത്. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ ഇപ്പോള്‍ 37,353 വോട്ട് എന്‍.ഡി.എക്ക് വര്‍ധിപ്പിക്കാനായി. അതേസമയം, 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ ഇത്തവണ എല്‍.ഡി.എഫിന് കൂടിയത് 85,585 വോട്ടാണ്. ബി.ഡി.ജെ.എസുമായുള്ള സംഖ്യമാണ് എന്‍.ഡി.എക്ക് ഇത്രത്തോളം വലിയ നേട്ടം ജില്ലയില്‍ സമ്മാനിച്ചതെന്നാണ് കരുതുന്നത്. ആറന്മുളയിലാണ് ബി.ജെ.പിക്ക് കൂടുതല്‍ നേട്ടം. തൊട്ടുപുറകില്‍ തിരുവല്ല, റാന്നി മണ്ഡലങ്ങളും നില്‍ക്കുന്നു. എല്‍.ഡി.എഫിന് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആറന്മുളയില്‍ 6,189 വോട്ടും അടൂരില്‍ 12,533 വോട്ടും വര്‍ധിച്ചു. അതേസമയം, തിരുവല്ലയില്‍ 3,609 വോട്ടും കോന്നിയില്‍ 5,898 വോട്ടും കുറഞ്ഞു. എന്‍.ഡി.എക്ക് 2011നെക്കാള്‍ എല്ലാമണ്ഡലങ്ങളിലും ഗണ്യമായി വോട്ട് വര്‍ധനയുണ്ടായി. തിരുവല്ല -23,783, റാന്നി -20,759, ആറന്മുള -27,679, കോന്നി -10,715, അടൂര്‍ -19,730 എന്നിങ്ങനെ എന്‍.ഡി.എക്ക് വോട്ട് വര്‍ധനയുണ്ടായി. 2011ല്‍ എല്‍.ഡി.എഫിന് മൊത്തം 3,01,465ഉം ഈ തെരഞ്ഞെടുപ്പില്‍ 3,11,038 വോട്ടമാണ് ലഭിച്ചത്. 2014 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് മൊത്തം 2,25,453 വോട്ടുകളായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 2,97,762ഉം ഇത്തവണ 2,75,802ഉം വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫിന് പാര്‍ലമെന്‍റില്‍ ലഭിച്ചതിനെക്കാള്‍ 6,574 വോട്ട് കൂടുതലായി ഇത്തവണ ജില്ലയില്‍ ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ ജില്ലയില്‍നിന്ന് മൊത്തം 2,69,228 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനെക്കാള്‍ 35,236 വോട്ട് കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫ് -42.13, യു.ഡി.എഫ് -37.36, ബി.ജെ.പി -18.99, മറ്റുള്ളവര്‍ 1.52 എന്നിങ്ങനെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.