കുറുന്തോട്ടയം പാലം നിര്‍മാണം; വൈദ്യുതി ബോര്‍ഡ് കനിയണം

പന്തളം: കുറുന്തോട്ടയം പാലം പണി ആരംഭിക്കാന്‍ വൈദ്യുതി ബോര്‍ഡ് കനിയണം. പന്തളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ കഴിയുന്ന കുറുന്തോട്ടയം പാലത്തിന്‍െറ പുനര്‍നിര്‍മാണത്തിന് വൈദ്യുതി ബോര്‍ഡിന്‍െറ നിലപാട് തുടക്കം മുതല്‍ തടസ്സമായിരുന്നു. പാലത്തിന്‍െറ ഇരുവശത്തായി വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള രണ്ട് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇത് മാറ്റി സ്ഥാപിക്കുന്നതിന് ബോര്‍ഡില്‍ 10 ലക്ഷം രൂപയോളം അടക്കണമെന്ന നിലപാടിലാണ് പന്തളത്തെ വൈദ്യുതി ബോര്‍ഡ് അധികൃതര്‍. മറ്റു സ്ഥലങ്ങളില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ഒരുലക്ഷത്തില്‍ താഴെ മാത്രം തുക ഈടാക്കുമ്പോഴാണ് പന്തളത്ത് ഇത്ര ഭീമമായ എസ്റ്റിമേറ്റ് തയാറായത്. പന്തളത്തെ ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതരും കരാറുകാരും തമ്മിലുള്ള ഒളിച്ചു കളിയാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. ബോര്‍ഡില്‍ അടക്കേണ്ട തുക ആരടക്കും എന്ന തര്‍ക്കം ആരംഭിച്ചതോടെ ആര്‍.ഡി.ഒയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ മാത്രം മാറ്റി നല്‍കാനും എതിര്‍വശം റോഡില്‍ നില്‍ക്കുന്ന രണ്ടു വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാനും ധാരണയായി. പാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ നിര്‍മാണം ആരംഭിച്ചെങ്കിലും അപ്രോച്ച് റോഡ് പൂര്‍ത്തിയായാലും വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കപ്പെടുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. രണ്ടു വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡ് അധികൃതര്‍ തയാറാക്കിയ എസ്റ്റിമേറ്റ് 70,000 രൂപയാണെന്നറിയുന്നു. ഇതും ഭീമമായ തുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി മണ്ണ് ഫില്ലുചെയ്യാന്‍ ലെവല്‍സ് എടുക്കുന്ന നടപടി പൂര്‍ത്തിയായി. ലെവല്‍സ് എടുത്ത് റിപ്പോര്‍ട്ട് ചെയ്ത് ഏഴു ദിവസം കഴിഞ്ഞ ശേഷമേ മണ്ണ് ഫില്ലിങ് ആരംഭിക്കാന്‍ കഴിയൂ. ഇതിനായി ജിയോളജി വകുപ്പിന്‍െറ അനുമതിയും തേടിയിരിക്കുകയാണ് കരാറുകാരന്‍. മണ്ണ് കൊണ്ടുവരാന്‍ ജിയോളജി വകുപ്പിന്‍െറ അനുമതി ലഭിക്കുന്ന മുറക്ക് രണ്ടു ദിവസം കൊണ്ട് അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് കരാറുകാര്‍ പറഞ്ഞു. 14 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പാലത്തില്‍ ഒന്നരമീറ്റര്‍ വീതിയിലായി ഇരുവശവും നടപ്പാതയും ഉണ്ടാകും. ഗതാഗതത്തിന് 11 മീറ്റര്‍ വീതി ലഭിക്കും. ഇതോടെ പന്തളം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.