തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന ഡിപ്പോകളില്‍ ഒന്നായ തിരുവല്ലയില്‍ ബസുകളുടെയും ഡ്രൈവറുമാരുടെയും കുറവ് യാത്രക്കാരെ വലക്കുന്നു. റോഡുകളുടെ അപര്യാപ്തതകളും തകരാറുകളും മിക്കബസുകളെയും ഷെഡില്‍ കയറ്റിയതോടെ പല ഷെഡ്യൂളുകളും മുടങ്ങിയിരിക്കുകയാണ്. സൂപ്പര്‍ ഫാസ്റ്റ് സര്‍വിസുകളും ജനുറം ബസുകളും അടക്കം 81 ബസുള്ള സ്ഥാനത്ത് 70 ബസ് മാത്രമാണ് സര്‍വിസ് നടത്തുന്നത്. 10 ബസ് കട്ടപ്പുറത്ത് കയറി ആഴ്ചകള്‍ പിന്നിടുമ്പോഴും പകരം സംവിധാനം ഉണ്ടാക്കാനോ അറ്റകുറ്റപ്പണി തീര്‍ത്ത് പ്രവര്‍ത്തനയോഗ്യമാക്കാനോ നടപടി ചെയ്തിട്ടില്ല. ഡിപ്പോയില്‍ ബസുകള്‍ കുറവായതോടെ മല്ലപ്പള്ളി, കായംകുളം, തകഴി എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളാണ് മുടങ്ങുന്നത്. സ്വകാര്യ ബസുകള്‍ സര്‍വിസുകള്‍ കുത്തകയാക്കിയിരുന്ന മല്ലപ്പള്ളി, കായംകുളം റൂട്ടില്‍ നിലവിലെ സര്‍വിസുകള്‍ മുടങ്ങുന്നതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഒത്തുകളി ഉണ്ടെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കായംകുളത്തേക്ക് ആകെ സര്‍വിസ് നടത്തുന്നത് മൂന്നു വണ്ടികള്‍ മാത്രമാണ്. ഇതിന് പുറമെ മല്ലപ്പള്ളിക്ക് ശനിയാഴ്ച ആകെ നടത്തിയത് രണ്ടു സര്‍വിസ് മാത്രം. ഇവിടെയും സ്വകാര്യ ബസുകള്‍ അമ്പതോളം സര്‍വിസ് നടത്തുന്നു. തിരുവല്ലയില്‍നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വിസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. ബസുകളുടെ എണ്ണം കുറഞ്ഞതോടെ ട്രിപ്പുകള്‍ പലതും വെട്ടിച്ചുരുക്കി. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ കുറഞ്ഞത് സ്വകാര്യ ബസുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടാണ് ഇവയില്‍ പലതും ഇതുവഴി രാവിലെയും വൈകുന്നേരങ്ങളിലും ഓടുന്നത്. ഡ്രൈവര്‍മാരുടെ കുറവും പ്രാദേശിക സര്‍വിസുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നു. 40പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വിസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിരിക്കുന്നു. വരുമാനമുള്ള റൂട്ടുകള്‍ പോലും ഇതുമൂലം ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. കണ്ടക്ടര്‍മാരെ ഏതാനും മാസം മുമ്പ് ഇവിടെ നിയമിക്കുകയുണ്ടായി. ഇതിനാല്‍ ഇവരുടെ പോരായ്മ പരിഹരിക്കപ്പെട്ടു. ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടിക്കുറച്ചു. ഇത് യാത്രാദുരിതത്തിനു പുറമെ ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കാനും ഇടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.